ആലപ്പുഴ: ലോക നാടകവേദിയില്‍ ഇന്ത്യയ്ക്ക് നില്ക്കാന് ഇടമുണ്ടാക്കിയത് കാവാലം നാരായണപ്പണിക്കരാണെന്ന് കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്മാന് ടി.എം എബ്രഹാം. വേള്‍ഡ് ഡ്രാമാറ്റിക് സ്റ്റഡി സെന്റര്‍ ആന്‍ഡ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ പുളിമൂട്ടില്‍ ട്രേഡ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ കാവാലം നാരായണപ്പണിക്കര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നടത്തിയ ഗുരുപൂജ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തനത് നാടകരംഗത്ത് വിപ്ലവം സൃഷ്ടിച്ച കാവാലത്തിന് കേരളത്തിലേക്കാള്‍ പുറത്താണ് കൂടുതല്‍ അംഗീകാരം ലഭിച്ചത്. നാടിന്റെ വേരുകളില്‍ നിന്ന് ലഭിച്ച ഊര്‍ജം ഉള്‍ക്കൊണ്ടാണ് കാവാലം നാടകവേദിയെ ഉണര്ത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വേള്‍ഡ് ഡ്രാമാറ്റിക് സ്റ്റഡി സെന്റര്‍ ചെയര്മാന് ആര്യാട് ഭാര്ഗവന് അദ്ധ്യക്ഷത വഹിച്ചു.
ആലപ്പുഴ രാജശേഖരന് നായര്‍ ആമുഖപ്രഭാഷണം നടത്തി. കാവാലത്തിന്റെ ശിഷ്യന്മാരായ അനില്‍ പഴവീട്, അംബരന്‍ കാവാലം എന്നിവര്‍ സംഗീതാര്‍ച്ചന നടത്തി.
കാവാലം നാടകങ്ങളുടെ ഫോട്ടോ പ്രദര്‍ശനം ഹരികൃഷ്ണന് കാവാലം നിര്‍വഹിച്ചു. അരങ്ങ് മാസിക കാവാലം പതിപ്പ് സജി കാവാലം പ്രകാശനം ചെയ്തു. ആര്‍ട്ടിസ്റ്റ് സിറിള്‍ ഡൊമിനിക് ആദ്യ കോപ്പി ഏറ്റുവാങ്ങി.
തുടര്‍ന്ന് സെമിനാര്‍ നടന്നു. ആലപ്പുഴ രാജശേഖരന് നായര്‍, ടി.വി സാംബശിവന് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. കിച്ചു ആര്യാട്, ബി. ജോസുകുട്ടി, വിനോദ് അചുംബിത, രുദ്രദിലീപ്, ഫിലിപ്പോസ് തത്തംപള്ളി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: