തൃശൂര്‍: എഴുപത്തിയയ്യായിരം സ്വയംസഹായ ഗ്രൂപ്പുകളില്‍ അണിചേര്‍ന്ന സ്ത്രീകള്‍ക്ക് എസ്എന്‍ഡിപി യോഗത്തിന്റെ ഉത്തരവാദിത്വത്തില്‍ ആയിരക്കണക്കിന് കോടി രൂപ ബാങ്കുകളില്‍ നിന്നും വിതരണം ചെയ്ത് തിരിച്ചടവുശേഷി തെളിയിച്ചതിന് വെള്ളാപ്പള്ളി നടേശനെ അഭിനന്ദിക്കുന്നതിന് പകരം അപകീര്‍ത്തിപ്പെടുത്തി സംഘടനയെ തകര്‍ക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് കേരള പുലയര്‍മഹാസഭ ജനറല്‍ സെക്രട്ടറി ടി.വി. ബാബു.
പിന്നാക്കക്ഷേമ കോര്‍പ്പറേഷനെ ഉപയോഗിച്ച് മൈക്രോഫിനാന്സിനുവേണ്ടി ശതകോടികള്‍ കൈപ്പറ്റിയ ക്രൈസ്തവ-മുസ്ലിം ട്രസ്റ്റുകള്‍, ചാരിറ്റബിള്‍ സൊസൈറ്റികള്‍ എന്നിവയുടെ യൂട്ടിലിറ്റി പരിശോധിക്കാന്‍ തയ്യാറാവാതിരിക്കുമ്പോഴും കൃത്യമായി തിരിച്ചടവ് നടത്തിവരുന്ന എസ്എന്‍ഡിപിയെ വേട്ടയാടുന്നത് ശരിയല്ല.
ജീവിതം വഴിമുട്ടിയ കേരളത്തിലെ പട്ടികവിഭാഗത്തിന് ഇത്തരത്തിലുള്ള ഒരു പദ്ധതി മുന്നോട്ട് വെയ്ക്കാന്‍ രണ്ട് മുന്നണികളും തയ്യാറായില്ല. പഞ്ചമി സ്വയംസഹായ സംഘത്തിനുവേണ്ടി പട്ടികജാതി വികസന കോര്‍പ്പറേഷനില്‍ കെപിഎംഎസ് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടില്ല.
ജാതി നിയമപരമായ അംഗീകാരത്തോടെ തുടരുന്ന ഈ രാജ്യത്ത് കണ്ണടച്ച് ഇരുട്ടാക്കി മതേതരം എന്ന് ഉരുവിട്ടാല്‍ ജാതി ഇല്ലാതാകില്ല. ജാതി സംഘടനകളെയും ഒഴിവാക്കാനാവില്ല.
ജാതി സംഘടനകള്‍ രൂപം നല്കി പ്രവര്‍ത്തിച്ച് വരുന്ന സ്വയംസഹായ ഗ്രൂപ്പുകളെയും ജാതി വിരുദ്ധര്‍ രൂപപ്പെടുത്തിയിട്ടുള്ള മതേതര സ്വയംസഹായ സംഘങ്ങളെയും സംഘടിത മതവിഭാഗക്കാരുടെ സ്വയംസഹായസംഘങ്ങള്‍ എന്ന പോലെ സഹായ പദ്ധതികള്‍ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വിവേകപൂര്‍വം ഇടപെടണമെന്ന് ടി.വി.ബാബു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: