സംസ്ഥാനത്തെ യുവാക്കളില്‍ മദ്യപാനാ സക്തിയും ലഹരി ഉപയോഗവും ഏറിവരുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. പുതിയ എക്സൈസ് കമ്മീഷണര്‍ ചാര്‍ജെടുത്തതോടെ പിടിച്ചെടുക്കുന്ന ലഹരി ഉല്‍പ്പന്നങ്ങളുടെയും കള്ളചാരായത്തിന്റെയും അനധികൃത വിദേശമദ്യ ഉല്‍പ്പന്നങ്ങളുടെയും വലിയ ലിസ്റ്റാണ് വാര്‍ത്തകളില്‍ സ്ഥാനംപിടിക്കുന്നത്.
പിടിയ്ക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. അനധികൃത മദ്യവും ലഹരി ഉല്‍പ്പന്നങ്ങളും വിറ്റഴിക്കുന്നത് ഭൂരിഭാഗവും നിശാക്ലബുകളിലും കോളേജുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹൗസ് ബൊട്ടുകളിലുമാണ്. ”ഞാനെത്ര അടിച്ചാലും നാലുകാലില്‍ ഇഴയാതെ വീട്ടിലെത്തും” എന്ന് ഒരു പ്രോഗ്രാം അവതാരക അടുത്തിടെ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ്.
മദ്യവില്‍പ്പനയിലും ലഹരിമരുന്ന് വിതരണത്തിലും കേരളം ‘വളരുക’യാണെന്ന സത്യം മറച്ചുപിടിച്ചിട്ടു കാര്യമില്ല. വീടുകളില്‍ കുട്ടികള്‍ക്കുമുന്നില്‍ മാതാവും പിതാവും ഒരുമിച്ചിരുന്ന് മദ്യം വിളമ്പി ആസ്വദിച്ചു കുടിക്കുന്നത് മലയാളികളുടെ ദുരഭിമാനത്തിന്റെ ഭാഗമായതോടെ യുവാക്കള്‍ മദ്യത്തിനടിമകളാകുന്നതില് അതിശയകരമായി ഒന്നുമല്ലാതായിരിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വീടുകളില്‍ തുല്യത കൈവന്നതോടെ പൊതുസ്ഥലങ്ങളില്‍പ്പോലും മദ്യപിക്കുന്നതിനും അഴിഞ്ഞാടുന്നതിനും പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും മടിയില്ലാത്ത അവസ്ഥയിലായി.
ബാറുകള്‍ പൂട്ടിയതോടെ മയക്കുമരുന്നിലേയ്ക്ക് യുവാക്കള്‍ തിരിഞ്ഞു എന്നുപറയുന്നതില്‍ അടിസ്ഥാനമൊന്നുമില്ല. മക്കളെ കേള്‍ക്കാനോ, ശ്രദ്ധിക്കാനോ അവരോടൊപ്പം ചെലവഴിക്കാനോ അവരെ താലോലിക്കാനോ അവരുടെ മൃദുലവികാരങ്ങള്ക്കൊപ്പം നില്‍ക്കാനോ മാതാപിതാക്കളെ ലഭിക്കാതെ ആയപ്പോഴും, ഒറ്റപ്പെടലിന്റെ വേദന അകറ്റുവാനും, പണക്കൊഴുപ്പില്‍ ആര്‍ത്തുല്ലസിക്കുവാന്‍ സന്ദര്‍ഭം ലഭിക്കുമ്പോഴും യുവാക്കള്‍ ലഹരിതേടി പോകുമെന്നാണ് മനഃശാസ്ത്രജ്ഞര്‍ വിലയിത്തുന്നത്.
സമാനപ്രശ്നക്കാരും ചിന്താഗതിക്കാരുമായ യുവാക്കള്‍ ഒത്തുകൂടുമ്പോള്‍ എല്ലാം മറക്കാനായി തേടുന്നത് ലഹരിമരുന്നുകളാണ്. ആളൊഴിഞ്ഞ സ്ഥലങ്ങളിലും റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് താഴെയും പ്ലാറ്റ്ഫോമുകളിലും പാര്‍ക്കിങ് ഏരിയകളിലും ബസ്സ്റ്റാന്റുകളിലും ആളൊഴിഞ്ഞ പഴയ കെട്ടിടങ്ങളിലും വിജനമായ പ്രദേശങ്ങളിലും യുവാക്കള്‍ ഒത്തുചേരുന്നത് പലപ്പോഴും ലഹരിമരുന്നും മദ്യവും ഷെയര്‍ ചെയ്യാനാണെന്നത് ഇന്നത്തെ കൗമാരപ്രായക്കാരുടെ പ്രത്യേകതയാണ്.
മങ്ങിയ, കുഴിഞ്ഞ കണ്ണുകളും ഭയപ്പെടുന്ന മുഖഭാവങ്ങളും, ക്ഷീണിച്ച പ്രകൃതവും, അലസമായ ശരീരഭാഷയും, എന്തിനോ വേണ്ടി പരതുന്ന ദൃഷ്ടിയുമെല്ലാം ലഹരിക്കാരുടെ ബാഹ്യലക്ഷണങ്ങളായി പൊതുവെ മനഃശാസ്ത്രരംഗത്തുള്ളവര് വിലയിരുത്തുന്നു.
സാമൂഹ്യമാധ്യമങ്ങളിലൂടെ ഉടലെടുക്കുന്ന തെറ്റായ പ്രണയബന്ധങ്ങളും വ്യാജ സൗഹൃദങ്ങളും മറ്റ് ആകര്‍ഷക വലയങ്ങളും യുവമനസ്സുകളെ വഴിതെറ്റിക്കുവാന്‍ കാരണമാകുന്നു. പലപ്പോഴും വീര്യംകുറഞ്ഞ മദ്യത്തെക്കാള്‍ യുവാക്കള്‍ക്ക് സൗകര്യപ്രദമാകുന്നത് ലഹരിമരുന്നുകളായിരിക്കും. സംസ്ഥാനത്ത് പുകവലി (ഹുക്ക) കേന്ദ്രങ്ങള്‍ സുലഭമാണ്.
ഒരു പുക! വലിയ ആശ്വാസം. തുടര്‍ന്ന് നിരന്തരമായ ഉപയോഗം. ഓപ്പിയം, ഹെറോയിന്‍, എല്‍എസ്ഡി തുടങ്ങിയ മാനസിക ഉല്ലാസം ലഭിക്കുന്ന മയക്കുമരുന്നുകളാണ് നമ്മുടെ യുവാക്കളെ നയിക്കുന്നതെന്ന് മനസ്സിലാക്കുമ്പോള്‍ സമൂഹം ലജ്ജിക്കണം. സിഗററ്റ്, മദ്യം, ഉറക്ക ഗുളികകള്‍ എന്നിവയില്‍നിന്നെല്ലാം നമ്മുടെ കൗമാരക്കാര്‍ ഏറെ മാറിപ്പോയിരിക്കുന്നു. മരീജുവാന, ഹാഷിഷ്, ഹെറോയിന്‍, കൊക്കൈന്‍, ആഫിറ്റാമിന്‍, കെറ്റാമിന്‍, എല്‍എസ്ഡി, മെസ്കാലൈന്, സൈലോസിബിന്‍ ഇങ്ങനെ പോകുന്നു ന്യൂജനറേഷന് ലഹരി മരുന്നുകള്‍.
പുകവലി, ലഹരി ഉപയോഗം എന്നിവ മഹത്വവല്‍ക്കരിക്കുന്ന സിനിമകളും മുതിര്‍ന്നവരുടെ ഡയലോഗുകളും നമ്മുടെ ചെറുപ്പക്കാരെ മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും ചെന്നുപെടുന്നതിന് സ്വാധീനിക്കുന്നുണ്ട്. സ്കൂള്‍ കുട്ടികള്‍ തങ്ങള്‍ ചെയ്യുന്നതെന്തന്നറിയാതെ ലഹരി ഉപയോഗ ശൃംഖലയില്‍ ചെന്നുചാടുകയാണ്. കോളേജിലെത്തുമ്പോള്‍ ഇവര്‍ ലഹരിമരുന്നുകളുടെ ഏറെ ആവശ്യക്കാരായി മാറുന്നു.
‘വലിയ ആള്’ ആകണമെങ്കില്‍ പുകവലിയ ശീലമാക്കണമെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ചെറുപ്പക്കാര്‍ ഏറെയുണ്ട്. ആണ്‍കുട്ടികളെപോലെ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ മദ്യപാനവും ലഹരി ഉപയോഗവും അത്യന്താപേക്ഷിതമെന്ന് കരുതുന്ന പെണ്‍കുട്ടികളും വിരളമല്ല. ആണ്‍കൂട്ടുകാരുമായി കറങ്ങുന്നതിനിടയില്‍ മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും വഴുതിവീഴുന്ന പെണ്‍കുട്ടികളും ജോലിക്കാരായ സ്ത്രീകളും കേരളത്തില്‍ നിരവധിയാണെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവാഹപ്രായം മദ്യവും ലഹരിയും ഉപയോഗിക്കുന്നവരുടെ എണ്ണം വര്ധിക്കുവാന് കാരണമായിയെന്ന് വാദിക്കുന്നവരുമുണ്ട്. നേരം പോകണമെങ്കില്‍ ‘കൂടണം’. കൂടണമെങ്കില് ചൂടാക്കുന്ന ‘എന്തെങ്കിലും’ വേണം.
ലക്കുകെട്ട് കുടിക്കുന്നതിനൊന്നും ‘കൂടലുകള്‍’ ഉദ്ദേശിക്കുന്നില്ലെങ്കിലും പല സന്ദര്‍ഭങ്ങളിലും പിടിവിട്ടുപോകുന്ന അവസ്ഥയുണ്ടെന്ന് പെണ്‍കുട്ടികള്‍ സാക്ഷ്യപ്പെടുത്തുന്നു. പലപ്പോഴും ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങള്‍ മദ്യപാനത്തിലേക്ക് നയിക്കുന്നതായി വര്‍ക്കിങ് സ്ത്രീകളുടെ കൂട്ടായ്മകളിലെ അംഗങ്ങള്‍ പറയുന്നു.
മാനസിക പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നതിനും സമ്മര്‍ദ്ദങ്ങള്‍ക്ക് അയവുണ്ടാകുന്നതിനും ഉറക്കമില്ലായ്മയ്ക്ക് പരിഹാരമായും മദ്യപാനം ശീലിക്കുന്നവരുണ്ട്. ഉദ്ദേശിക്കുന്ന ലക്ഷ്യം ഉണ്ടാകുന്നില്ലെന്നു മാത്രമല്ല നേരെ വിപരീത ഫലമാണുണ്ടാക്കുക. മദ്യപാനവും ലഹരി ഉപയോഗങ്ങളും സമൂഹത്തില്‍ ചില ആപത്തുകള്‍ ഈയിടെയായി കൂടുതല്‍ വരുത്തിത്തീര്‍ക്കുന്നുണ്ട്.
ലഹരിയില്‍ വാഹനം ഓടിക്കുന്നവരുടെ അമിതവേഗം വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നു. സ്ത്രീകളെ ഒറ്റയ്ക്കും കൂട്ടമായും ഉപദ്രവിക്കുക, കൂട്ടബലാത്സംഗം, പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടികളെ ലൈംഗീകാതിക്രമങ്ങള്‍ക്ക് വിധേയമാക്കുക, സ്വന്തം പെണ്‍കുഞ്ഞുങ്ങളെയും ആണ്‍കുട്ടികളെയും ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയമാക്കുക, പണത്തിന് വേണ്ടിയുള്ള കൊലപാതകങ്ങള്‍, തര്‍ക്കങ്ങള്‍, ലൈംഗിക രോഗങ്ങളുടെ വര്‍ധന എന്നിവയ്ക്കെല്ലാം ഉത്തരവാദികളായി പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരാണ്.
വക്കീലന്മാരും മാധ്യമപ്രവര്‍ത്തകരും തെരുവില്‍ ഏറ്റുമുട്ടിയപ്പോള്‍ വഞ്ചിയൂര്‍ കോടതിയില്‍നിന്നും വക്കീലന്മാര് പുറത്തേയ്ക്കെറിഞ്ഞത് ബിയര്‍ കുപ്പികളും മദ്യകുപ്പികളുമായിരുന്നു. ലഹരിയ്ക്ക് അടിമയായവരാണോ നീതിന്യായ വ്യവസ്ഥ കൈകാര്യം ചെയ്യുന്നത്? പല സര്‍ക്കാര്‍ ആഫീസുകളിലും നിന്ന് ഒഴിഞ്ഞ മദ്യകുപ്പികള്‍ കണ്ടെടുക്കുകയെന്നത് അത്രബുദ്ധിമുട്ടുള്ള കാര്യമല്ല. ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും, നാഷണല്‍ ഡ്രഗ് ഡിപ്പന്‍ഡന്‍സ് ട്രീറ്റ്മെന്റ് സെന്ററും സംയുക്തമായി നടത്തിയ പഠനത്തില്‍ കണ്ടത് കേരളത്തിലെ 74 ശതമാനം കുട്ടികളും പുകവലിക്കാരാണെന്നാണ്.
ഭാരതത്തില്‍ 20 വയസ്സിലനും 34 വയസ്സിനും ഇടയില്‍ പ്രായമായവരിലാണ് ഏറ്റവും കൂടുതല്‍ മദ്യപാനാസക്തിയുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുകവലിക്കും മദ്യപാനത്തിനും യുവാക്കളെ പ്രേരിപ്പിക്കുന്നതില്‍ ഏറ്റവും പ്രധാന പങ്ക് മാതാപിതാക്കള്‍ക്കും പരിചയക്കാരും ബന്ധുമിത്രാദികളുമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ടിവിയും സിനിമയും ഏതാണ്ട് 47 ശതമാനം കൗമാരക്കാരെ ലഹരിയിലേക്ക് സ്വാധീനിക്കുന്നുണ്ട്. പല യുവാക്കളും ബോറടി മാറ്റുന്നതിനും പ്രശ്നങ്ങളെ നേരിടുന്നതില്‍നിന്നും ഒളിച്ചോടുന്നതിനുമായി മദ്യപാനവും ലഹരി ഉപയോഗവും നടത്തുന്നവരാണ്.
പലരും പെട്ടെന്നുള്ള സന്തോഷത്തിനും ആത്മധൈര്യത്തിനും ആത്മവിശ്വാസം വര്‍ധിപ്പിക്കുവാനുമാണ് ഇവ ഉപയോഗിക്കുന്നത്. മദ്യവും ലഹരിയും ഉപയോഗിക്കുന്ന യുവാക്കളില്‍ നല്ലൊരു പങ്കും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സന്തോഷം ലഭിക്കുന്നതിനും ഇവയുടെ അപകട സാധ്യതകള്‍ മനസ്സിലാക്കാതെയുമാണ് ഈ രംഗത്തെത്തുന്നത്. മദ്യവും മയക്കുമരുന്നും വരുത്തിത്തീര്‍ക്കുന്ന ആരോഗ്യ, മാനസിക, സാമൂഹ്യപ്രശ്നങ്ങളുടെ ആഴം മനസ്സിലായി വരുന്നതിന് മുമ്പുതന്നെ പല യുവാക്കളും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിത്തീരുന്നു.
കേരളത്തിലെ തകരുന്ന കുടുംബങ്ങളെ രക്ഷിക്കണമെങ്കില്‍ മയക്കുമരുന്നിന്റെ പ്രചാരം തടയണം. മദ്യനിരോധനസമിതികളെന്ന പേരില്‍ പ്രവര്‍ത്തിക്കാതിരിക്കുന്ന സംഘങ്ങള്‍ സമൂഹത്തിന്റെ ദുഃസ്ഥിതി മനസ്സിലാക്കി ഉണര്‍ന്നു പ്രവര്‍ത്തിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: