കോട്ടയം : അടുത്ത നാളുകളായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും, കേരളത്തിലും അരങ്ങേറിയ സമരങ്ങള്‍ ഭാരതത്തെ അപകടപ്പെടുത്തുവാന്‍ കരുതിക്കൂട്ടിയുളളതായിരുന്നുവെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന കാര്യദര്‍ശി കാ. ഭാ. സുരേന്ദ്രന് പറഞ്ഞു. രാഷ്ട്രീയ സ്വയം സേവകസംഘം തിരുനക്കര ശാഖയുടെ ഗുരുപൂജ ഉത്സവത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ അടിത്തറ കുടുംബസങ്കല്പമാണ്. ഇതിനെ തകര്‍ക്കുവാനാണ് ചുംബനസമരവും, താലിപൊട്ടിക്കല്‍ സമരവും അരങ്ങേറിയത്. അതുപോലെ ജെഎന്‍യു വിഷയവും തീവ്രവാദപ്രസ്ഥാനങ്ങള്‍ക്ക് കരുത്തേകി. അത് രാജ്യത്തെ ശിഥിലീകരിക്കുവാനുള്ളതായിരുന്നു.കാലം അതു തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. ശ്രേഷ്ഠരായ ഗുരുക്കന്മാരുടെ സംഭാവനകളാണ് ഭാരതത്തെ നിലനിര്‍ത്തുന്നത്. നമ്മുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വിലയില്ലാതാക്കി തീര്‍ക്കുവാനുള്ള ഗൂഢശ്രമം പല ഭാഗത്തുനിന്നും ഉയര്‍ന്നു വരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിട്ട. ജസ്റ്റിസ് കെ. റ്റി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഗുരുശിഷ്യ ബന്ധമാണ് ഭാരതത്തിന്റെ കാതലെന്നും, ശ്രീനാരായണ ഗുരുവും മറ്റുള്ള ഗുരുപരമ്പരകളും അതുല്യമായ സംഭാവനകളാണ് രാജ്യത്തിനു നല്‍കിയിട്ടുള്ളതെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. അഞ്ഞൂറോളം സ്വയംസേവകരും അനുഭാവികളും ഉത്സവത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: