വല്യാട്: വല്യാട് പ്രദേശത്തെ അതിരൂക്ഷമായ കുടിവെള്ള പ്രശ്നമാണ് ഒരാളുടെ മരണത്തിന് കാരണമായതെന്ന് നാട്ടുകാര്‍. ഈ മേഖലയില്‍ കുടിവെള്ള പ്രശ്നം രൂക്ഷമായതിനാലാണ് പുലിക്കുട്ടിശേരി വല്യാട് മാങ്കിഴിയില് രാജപ്പന് മഴവെള്ളസംഭരണി വൃത്തിയാക്കുവാനായി ഇറങ്ങി വിഷവാതകം ശ്വസിച്ച് മരിക്കേണ്ടി വന്നത്. വല്യാട് മൂന്നുമൂല ഭാഗം വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണെങ്കിലും കുടിവെള്ളത്തിനായി നാട്ടുകാര്‍ നെട്ടോമോടുകയാണ്. നദികളും, തോടുകളും മാലിന്യവാഹികളായി മാറി. കുളിക്കുവാനോ, പ്രാഥമിക ആവശ്യങ്ങള്‍ക്കോ തോട്ടിലെ വെള്ളം ജനങ്ങള്‍ ഉപയോഗിക്കാറില്ല. മഴവെള്ള സംഭരണിയിലൂടെ ശേഖരിക്കുന്ന ജലമോ, ടാങ്കര്‍ ലോറികളില്‍ എത്തുന്ന വെള്ളം വിലകൊടുത്തു വാങ്ങുകയോ ആണ് നാട്ടുകാര്‍ ചെയ്യുന്നത്. നാളുകളായി മാറി മാറി ഭരിക്കുന്ന ഇരുമുന്നണികളും ഈ പ്രദേശത്തെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിനു പരിഹാരം കാണാന്‍ ശ്രമിച്ചിട്ടില്ല. ജലനിധി പദ്ധതിയില്‍ കുടിവെള്ള കണക്ഷനുകള്‍ നല്‍കാമെന്നു പറഞ്ഞ് മുന്നൂറോളം കുടുംബങ്ങളില്‍ നിന്നും 4500 രൂപവീതം ഈടാക്കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു തുള്ളി ജലം പോലും നല്കുവാന് അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. യാത്രാസൗകര്യമുള്ള റോഡുകളും ഈ പ്രദേശത്തില്ല. കര്‍ഷകരും, കര്ഷകതൊഴിലാളികളും തിങ്ങിപാര്‍ക്കുന്ന ഈ പ്രദേശത്തിന്റെ വികസനത്തിന് കാര്യമായ ഒരു ശ്രദ്ധയും മാറിമാറി ഭരണത്തില്‍ വന്നവര്‍ ചെയ്തിട്ടില്ലെന്നും ഇവര്‍ പറയുന്നു. മഴവെള്ള സംഭരണി അപകടമുണ്ടായപ്പോള്‍ കോട്ടയത്തുനിന്നും ഫയര്‍ റെസ്ക്യൂ വിഭാഗം എത്തിയിരുന്നുവെങ്കിലും ഇവരുടെ വാഹനം കിലോമീറ്റര്‍ അകലെയുള്ള ഐക്കരച്ചിറഭാഗം വരെ മാത്രമേ എത്തുവാന്‍ സാധിച്ചുള്ളു. വീതികുറഞ്ഞ പാലവും റോഡും നാടിന്റെ വികസനത്തിനു പ്രതിബന്ധമായി നില്ക്കുന്നു. ജലനിധി പദ്ധതി പ്രാവര്‍ത്തികമാക്കി കുടിവെള്ളം ലഭിച്ചിരുന്നുവെങ്കില്‍ വിലപ്പെട്ട മനുഷ്യജീവന് നഷ്ടപ്പെടുകയില്ലായിരുന്നുവെന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്. ഇതുമൂലം വന്‍പ്രതിഷേധമാണ് നാട്ടുകാര്‍ക്കിടയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: