ഹൈദരാബാദ്: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗാന്ധി ആശുപത്രിയിൽ വൈദ്യുതി നിലച്ചതിനെ തുടർന്ന് 21 രോഗികൾ മരിച്ചു. ഇതിൽ നവജാത ശിശുക്കളും ഉൾപ്പെടും. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. ആശുപത്രിയിൽ ഇയ്ക്കിടെ വൈദ്യുതി ബന്ധം നിലച്ചതാണ് മരണത്തിനു കാരണമായത്. വെള്ളിയാഴ്ച മുതൽ ഇവിടെ വൈദ്യുതി ബന്ധം തകരാറിലാണ്. ഇടയ്ക്കിടെ പവർകട്ട് ഉണ്ടായതിനെ തുടർന്ന് പൂർണ്ണമായും ജനറേറ്ററിനെ ആശ്രയിക്കുകയായിരുന്നു. മണിക്കൂറുകൾ തുടർച്ചയായി പ്രവർത്തിച്ചതോടെ ജനറേറ്ററുകളിൽ ചിലത് പ്രവർത്തന രഹിതമായതാണ് കൂട്ടമരണത്തിനിടയാക്കിയത്. അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നവരാണ് മരിച്ചവരിൽ ഭൂരിഭാഗവും. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
അതേസമയം അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും ഗുരുതരാവസ്ഥായിൽ കഴിഞ്ഞിരുന്നവരാണ്. അതിനാൽ വൈദ്യുതി ക്ഷാമമാണ് ഇവരുടെ മരണത്തിന് കാരണമായതെന്ന് പറയാനാകില്ലെന്ന് തെലങ്കാന ആരോഗ്യമന്ത്രി ഡോ. സി. ലക്ഷ്മ റെഡ്ഡി പറയുന്നത്. സംഭവത്തെകുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ഗാന്ധി ആശുപത്രി സൂപ്രണ്ട് പ്രൊഫ. സി. വി. ചലം അറിയിച്ചു.
തന്റെ 14 വർഷത്തെ സർവ്വീസിനുള്ളിൽ ഈ ഹോസ്പിറ്റലിൽ ഒരു ദിവസത്തിൽ 10 രോഗികൾ മരിക്കുന്നുണ്ടെന്ന് ഗാന്ധി ഹോസ്പ്പിറ്റൽ യൂണിറ്റ് ജനറൽ സെക്രട്ടറി ഡോ. ആർ. രഘു പറഞ്ഞു. കഴിഞ്ഞമാസവും ഇത്തരത്തിൽ വൈദ്യുതി തകരാറുകൾ സഭവിച്ചിരുന്നു. അന്ന് മൊബൈൽ ഫോൺ ടോർച്ച് ഉപയേഗിച്ചാണ് 28 വയസ്സുകാരനെ ശസ്ത്രക്രിയ ചെയ്തത്.
തെലങ്കാനയിലെ 10 ജില്ലകളിലെ രോഗികൾക്കായുള്ള ഏക മെഡിക്കൽ കോളേജാണ് ഗാന്ധി ആശുപത്രി.
കൂടാതെ മഹാരാഷ്ട്ര, കർണ്ണാടക എന്നീ ആശുപത്രികളിലെ രോഗികളും ഇവിടേയ്ക്കെത്താറുണ്ട്. അതിനിടെ വെള്ളിയാഴ്ച മുതൽ ഗാന്ധി മെഡിക്കൽ കോളേജിൽ വൈദ്യുതി തകരാറുകൾ ഉണ്ടായിരുനെന്ന് സെക്കന്ദരാബാദ് ഡിവിഷണൽ എഞ്ചിനീയർ രാജാറാം റെഡ്ഡി സ്ഥിരീകരിച്ചു. സബ്സ്റ്റേഷനുകളിലെ തകരാറാണ് ഇതിനു കാരണമെന്നും റെഡ്ഡി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: