ആലപ്പുഴ: കേരളത്തിന്റെ നവോത്ഥാന നായകരെല്ലാം ഹൈന്ദവതയില്‍ ഉറച്ചുനിന്നവരായിരുന്നുവെന്ന് മുന്‍ ചീഫ് സെക്രട്ടറി ഡോ. ആര്. രാമചന്ദ്രന് നായര്‍. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച ആലപ്പുഴ ജില്ലാ വിചാരസത്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ സംസ്കാരത്തില്‍ അടിയുറച്ചുനിന്നാണ് അവരെല്ലാം തന്നെ സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്. പുറത്തുനിന്നുവന്നതെല്ലാം മോശമാണെന്നു കരുതരുത്. അതിലെ നന്മകളെ ഉള്‍ക്കൊള്ളണം. എന്നാല്‍, നമ്മുടെ പാരമ്പര്യത്തിലും സംസ്കാരത്തിലും അടിയുറച്ചു നിന്നായിരിക്കണം പുറമെനിന്നുവരുന്നതിനെയും സ്വീകരിക്കേണ്ടത്.
പുതിയ വിദ്യാഭ്യാസ സമ്പ്രദായങ്ങളിലും നല്ലതുണ്ട്. അവ സ്വീകരിക്കണം. പാശ്ചാത്യമായവ മോശമാണെന്ന അഭിപ്രായം പാടില്ല. നവോത്ഥാനത്തില്‍ പഴമയുടെയും പുതുമയുടെയും അംശമുണ്ടാവും.
കേരളം പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് മുന്പന്തിയിലാകാന് കാരണം 1817ല്‍ തിരുവിതാംകൂര്‍ റീജന്റായിരുന്ന ഗൗരി പാര്‍വ്വതീഭായി തമ്പുരാട്ടി തുടങ്ങിവച്ച നവോത്ഥാന പ്രവര്‍ത്തനങ്ങളായിരുന്നു. മലയാളം വായിക്കാനും എഴുതാനും കണക്കുകൂട്ടാനും പഠിപ്പിക്കുന്ന മലയാളം പള്ളിക്കൂടത്തിന് തുടക്കമിട്ടത് ഗൗരിപാര്വ്വതിയായിരുന്നു.
അവിടങ്ങളില്‍ ആശാന്മാരെ സര്‍ക്കാര്‍ നേരിട്ടു നിയമിച്ചു. പിന്നീട് 1837ല്‍ സ്വാതിതിരുനാള്‍ മഹാരാജാവ് ഫ്രീ ഇംഗ്ലീഷ് ഹൈസ്കൂള്‍ ആരംഭിച്ചു. 1966ല്‍ മഹാരാജാസ് കോളേജ് തുടങ്ങി. അതാണ് ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്. 1997ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് പെണ്‍കുട്ടികള്‍ക്ക് ബിരുദ വിദ്യാഭ്യാസത്തിന് വിമന്‍സ് കോളേജ് ആരംഭിച്ചു. ഇങ്ങനെ വിദ്യാഭ്യാസ രംഗത്ത് ജനങ്ങള്‍ മുന്നേറുന്നതിന് തുടക്കമിടാന്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് കഴിഞ്ഞിട്ടുണ്ട്.
അവര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തോട് മുഖം തിരിഞ്ഞുനിന്നില്ല. പുരോഗതിയും നവോത്ഥാനവും നമ്മുടെ നിലപാടുതറയില്‍ ഉറച്ചുനിന്നായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് ഡോ. ഡി. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. കേരള നവോത്ഥാനം ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ. ജയപ്രസാദ് പ്രബന്ധം അവതരിപ്പിച്ചു.
പ്രൊഫ. ശ്രീകുമാര്‍ ആശംസയര്‍പ്പിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഡോ. എസ്. ഉമാദേവി സ്വാഗതവും വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി ജെ. മഹാദേവന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: