ന്യൂദൽഹി: ഗുസ്തി താരം നർസിങ് യാദവിന്റെ റിയൊ ഒളിമ്പിക്സ് സ്വപ്നങ്ങൾക്കു മേൽ കരിനിഴൽ. ഉത്തേജകമരുന്നു പരിശോധയിൽ പരാജയപ്പെട്ടതോടെയാണ് 74 കിലോ വിഭാഗത്തിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന നർസിങ്ങിനു തിരിച്ചടിയായത്. പരിശോധനാ ഫലം ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) ഗുസ്തി ഫെഡറേഷനു നൽകി. ഗുസ്തി ഫെഡേറഷനും ഇന്ത്യൻ ഒളിമ്പിക് കമ്മറ്റിയുമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അതേസമയം, സംഭവത്തിനു പിന്നിൽ ഗൂഢാലോചനയെന്ന് നർസിങ് പ്രതികരിച്ചു.
ഈ മാസം അഞ്ചിനാണ് നർസിങ് ഉത്തേജകമരുന്നു പരിശോധനയ്ക്കു വിധേയനായത്. എ സാംപിൾ പോസിറ്റീവെന്നു കണ്ടതോടെ ബി സാംപിളും പരിശോധിച്ചു. അതും പോസിറ്റീവായി. നർസിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു ബി സാംപിൾ തുറന്നത്. സോനാപത്തിലെ സായ് കേന്ദ്രത്തിലായിരുന്നു പരിശോധന. ഉത്തേജകമരുന്ന് പരിശോധയിൽ നർസിങ് പരാജയപ്പെട്ടുവെന്ന് നാഡ ഡയറക്റ്റർ ജനറൽ നവീൻ അഗർവാൾ സ്ഥിരീകരിച്ചു.
നിരോധത മരുന്ന് അദ്ദേഹത്തിന്റെ ശരീരത്തിൽനിന്ന് കണ്ടെത്തിയെന്നും നവീൻ പറഞ്ഞു. ശനിയാഴ്ച നാഡ അച്ചടക്ക സമിതിക്കു മുൻപിൽ ഹാജരായി താരം വിശദീകരണം നൽകി. സമിതി എത്രയും വേഗം പ്രവർത്തിച്ച് തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അഗർവാൾ പറഞ്ഞു.
പരിശോധനാ റിപ്പോർട്ട് നാഡ, ദേശീയ ഗുസ്തി ഫെഡറേഷന് നൽകി. ഫെഡറേഷനാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.
അറിഞ്ഞുകൊണ്ട് നർസിങ് മരുന്നുപയോഗിക്കുമെന്ന് കരുതുന്നില്ലെന്ന് ഫെഡറേഷൻ സെക്രട്ടറി പി.എൻ. പ്രസൂദ് പറഞ്ഞു. വീണ്ടും പരിശോധ നടത്തുമെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കരിയറിൽ ഇതുവരെ ആരോപണങ്ങൾ നേരിടേണ്ടിവന്നിട്ടില്ലാത്ത താരമാണ് നർസിങ്ങെന്ന് ഗുസ്തി ഫെഡറേഷൻ വൃത്തങ്ങൾ. നിരോധിത മരുന്നുകൾ ഉപയോഗിച്ചിട്ടില്ലെന്നും കുടുക്കാൻ ഗുഢാലോചനയെന്നും നർസിങ് പ്രതികരിച്ചു. ഭക്ഷണത്തിലൂടെയോ മറ്റോ ആകാം മരുന്ന് നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ വർഷം നടന്ന ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയാണ് നർസിങ് യാദവ് റിയൊ ഒളിമ്പിക്സിന് യോഗ്യത നേടിയത്. യോഗ്യതയ്ക്ക് അവകാശമുന്നയിച്ച് ലണ്ടൻ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ രംഗത്തെത്തിയതോടെ സംഭവം വിവാദമായി. പരിക്കു മൂലം യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കാനാകാതിരുന്ന സുശീൽ, ഒളിമ്പിക് ട്രയൽ നടത്തി മത്സരാർത്ഥിയെ തീരുമാനിക്കണമെന്ന് ഫെഡറേഷനോട് ആവശ്യപ്പെട്ടു.
ഇതിനായി നർസിങ്ങുമായി പോരാടാൻ തയാറെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഗുസ്തി ഫെഡറേഷനും നർസിങ്ങും ഇതു തള്ളിയതോടെ, സുശീൽ ദൽഹി ഹൈക്കോടതിയെ സമീപിച്ചു. കോടതി സുശീലിന്റെ വാദം പരിഗണിച്ചില്ല. സുപ്രീം കോടതിയും അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇതോടെ, റിയൊയിൽ സുവർണ പ്രതീക്ഷയായി നർസിങ്. അതിനിടെ ഉത്തേജകമരുന്നു വിവാദം തലപൊക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: