1996ലെ അറ്റ്ലാന്റ ഒളിമ്പിക്സിൽ ഒരു റഷ്യൻ അത്ലറ്റ് വിസ്മയം തീർത്തു. അമ്മയായതിനു ശേഷം ട്രാക്കെത്തെി ഇരട്ട സ്വർണം നേടി അവർ. മധ്യദൂര ഇനങ്ങളായ 800 മീറ്ററിലും 1500 മീറ്ററിലുമായിരുന്നു അന്നത്തെ മുൻനിര താരങ്ങളെ പിന്തള്ളി അവർ പൊന്നണിഞ്ഞത്. സ്വെറ്റ്ലാന മാസ്റ്റർകോവ എന്നായിരുന്നു ആ വനിതുടെ പേര്.
800 മീറ്ററിൽ സ്വെറ്റ്ലാനയുടെ വിജയം തികച്ചും ആധികാരികമായി. മരിയ മുട്ടോളയും അൻക്വിറോട്ടും കെല്ലി ഹോംസും ലിറ്റിറ്റിയ വീസ്ഡും മറ്റുമായിരുന്നു ആ സമയത്ത് 800 മീറ്ററിന്റെ വമ്പത്തികൾ. ഇതിൽ ഏറെ മുന്നിൽ മുട്ടോളയും. അതുകൊണ്ടുതന്നെ ഏവരും മുട്ടോളക്കുതന്നെ സ്വർണമെന്ന് ഉറപ്പിച്ചു. സ്വെറ്റ്ലാനയുടെ വിജയം പോലും ഇവിടെയാരും സ്വപ്നത്തിൽപോലും ആഗ്രഹിച്ചിട്ടുണ്ടാകില്ല. സ്വർണപോരാട്ടം മുട്ടോളയും ക്വിറോട്ടും ഹോംസും തമ്മിലാവുമെന്ന് എല്ലാവരും വിധിയെഴുതി. ഒപ്പം കറുത്ത കുതിരയായി ഫ്രാൻസിന്റെ പട്രീഷ്യ ഡാറ്റെ ടെയ്ലാർഡും.
ഒടുവിൽ ഫൈനലിൽ വെടിപൊട്ടി. ആരും പ്രതീക്ഷിക്കാത്ത ഒരുതാരത്തിന്റെ മുന്നേറ്റമായിരുന്നു അവിടെ. ഒന്നാം ലെയ്നിലായിരുന്ന സ്വെറ്റ്ലാന പറപറന്നു. സ്പ്രിന്റുപോലെയുള്ള ഓട്ടം. മറ്റൊരു റഷ്യൻ താരമായ യെലന അഫസ്യേവ പിന്നാലെയുണ്ടായിരുന്നു. മുട്ടോള താൻ പൂട്ടിയിടപ്പെട്ടെന്നാണ് പിന്നീട് പറഞ്ഞത്. സ്വെറ്റ്ലാന തുടക്കം മുതലേ മുന്നിലായതുകൊണ്ട് അത്തരം പ്രശ്നങ്ങളുണ്ടായില്ല. ഒടുവിൽ സ്വെറ്റ്ലാന തന്നെ സ്വർണത്തിലേക്ക് കുതിച്ചെത്തി.
സമയം 1.57.73 മിനിറ്റ്. ക്യൂബയുടെ അന്ന ക്വിറോട്ട് രണ്ടാമതായി. മരിയ മുട്ടോള മൂന്നാം സ്ഥാനംകൊണ്ട്തൃപ്തിപ്പെട്ടു.
1500 മീറ്ററിലും സ്വെറ്റ്ലാനയുടെ വിജയം തികച്ചും ആധികാരമായി. ഈ റഷ്യക്കാരി 4.00.83 മിനിറ്റിലാണ് മത്സരം ജയിച്ചത്. റുമാനിയയുടെ ഗബ്രിയേല സാബോ വെള്ളിയും ഓസ്ട്രേലിയയുടെ തെരേസിയ കീസൽ വെങ്കലവും നേടി. 1500 മീ. ഓട്ടത്തിൽ സ്വെറ്റ്ലാന ഏറെ തിളങ്ങില്ലെന്നാണ് എല്ലാവരും വിശ്വസിച്ചത്.
‘ഞാൻ കടുത്ത പരിശീലനത്തിലായിരുന്നു. ഞാൻ എല്ലായ്പ്പോഴും എന്നോടുതന്നെ പറഞ്ഞു. പരിശീലനത്തെ ഞാൻ ഇഷ്ടപ്പെടുന്നു.’ ഇത് സ്വെറ്റ്ലാനയുടെ വിജയമന്ത്രം.
ഒരുപക്ഷെ, അറ്റ്ലാന്റ ഒളിംപിക്സിൽ സ്വെറ്റ്ലാന നേരിട്ടതുപോലെയൊരു താരനിരയെ മറ്റാർക്കും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാവില്ല. മത്സരവേദിയലുണ്ടായിരുന്നവരൊക്കെ ഒന്നിനൊന്ന് മെച്ചപ്പെട്ട താരങ്ങൾ. 1500 മീറ്ററിൽ അൾജീരിയക്കാരി ഹസീബ ബോൾമേർക്ക, അയർലണ്ടുകാരി സോണിയ ഒ. സള്ളിവൻ, എന്നിവർ കടുത്ത എതിരാളികളായി. റെേക്കാഡുകളിൽ ഏറ്റവും പിന്നിലുണ്ടായിരുന്നത് സ്വെറ്റ്ലാനയും.
ഇവർക്കു പുറമെ ആതിഥേയരുടെ റെജിന ജേക്കബ്സും റുമാനിയയുടെ ഗബ്രിയേല സാബോയും മത്സരിക്കാനുണ്ടായിരുന്നു. പക്ഷേ, വിജയം സ്വെറ്റ്ലാന മാസ്റ്റർകോവയുടെ വഴിയിലെത്തി. ഗബ്രിയേല സാബോ വെള്ളിയും തെരേസിയ കീസൽ വെങ്കലവും നേടി.
മൂന്നു വർഷത്തിനു ശേഷം സെവിയ ലോകചാമ്പ്യൻഷിപ്പ്. അന്നും ഇരട്ട സ്വർണം പ്രതീക്ഷിച്ച സ്വെറ്റ്ലാനക്ക് ലഭിച്ചത് ഒരു സ്വർണം, വെങ്കലം. 1500 മീറ്ററിൽ സ്വർണം നേടിയെങ്കിലും 800 മീറ്ററിൽ വെങ്കലത്തിലേക്ക് പിന്തള്ളപ്പെട്ടു. ഇതിന് മുമ്പ് 1998ലെ ബുഡാപെസ്റ്റ് യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും സ്വെറ്റ്ലാന 1500 മീറ്ററിൽ സ്വർണം നേടി.
1968 ജനുവരി 17ന് ജനിച്ച സ്വെറ്റ്ലാന ആദ്യം സോവിയറ്റ് യൂണിയൻ ചാമ്പ്യനാവുന്നത് 23-ാമത്തെ വയസിൽ. പക്ഷേ, പിന്നീടെത്തിയ ലോക ചാമ്പ്യൻഷിപ്പിൽ എട്ടാംസ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടു. പിന്നീട് കുറേക്കാലം പരിക്കിന്റെ പിടിയിൽ. പിന്നെ ട്രാക്കിൽനിന്ന് വിട്ടുനിൽക്കേണ്ട ഘട്ടമായി. ഗർഭിണിയായ കാലഘട്ടത്തിൽ മൂന്നു വർഷത്തെ അവധി.
പിന്നീട് ഗംഭീരമായൊരു തിരിച്ചുവരവും. അപ്രതീക്ഷിതമായതെന്തും സംഭവിക്കാമെന്ന് ഒളിംപിക്സിൽ തെളിയിച്ച അത്ലറ്റാണ് സ്വെറ്റ്ലാന മാസ്റ്റർകോവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: