കണ്ണൂര്‍: ജനസേവനത്തിന് അനുയോജ്യമായ മേഖലയാണ് സിവില്‍ സര്‍വ്വീസ് എന്ന് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ അഭിപ്രായപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്റു പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച അഞ്ചാമത് സിവില്‍ സര്‍വ്വീസ് കോച്ചിങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ ഐഎഎസ്, ഐപിഎസ് തുടങ്ങിയ അഖിലേന്ത്യാ പരീക്ഷകളില്‍ മികച്ച സാന്നിധ്യമാണ് ഉണ്ടായിരുന്നത്. സമീപകാലത്തായി അത് കുറഞ്ഞുവരികയാണ്. എങ്കിലും അഖിലേന്ത്യാതലത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയ കേരളത്തിലെ ഐഎഎസ്, ഐപിഎസുകാര്‍ നല്ല പ്രതീക്ഷയാണ് നല്‍കുന്നത്. സിവില്‍ സര്‍വ്വീസ് പരീക്ഷകളില്‍ കേരളത്തിന് അടുത്തകാലത്തുണ്ടായ കുറവ് പരിഹരിക്കാന്‍ പുതിയ തലമുറക്ക് സാധ്യമാകണമെന്ന് അദ്ദേഹം പറഞ്ഞു. ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഈ പരീക്ഷകളില്‍ മലയാളിയുടെ മികവ് പുലര്‍ത്താന്‍ സാധിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലൈബ്രറി വൈസ് ചെയര്മാന് അഡ്വ.ടി.ഒ.മോഹനന് അധ്യക്ഷത വഹിച്ചു. മുണ്ടേരി ഗംഗാധരന്, പി.ഗോപി, ഇ.വി.ഭാസ്കരന്, ടി.മുകുന്ദന്, സി.പി.ദാമോദരന്‍, എം.രത്നകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: