കാഠ്മണ്ഡു: വിശ്വാസവോട്ട് കിട്ടില്ലെന്നുറപ്പായപ്പോള്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി രാജി വെച്ചു. സഖ്യകക്ഷികള്‍ പിന്തുണ പിന്‍വലിച്ചതോടെ വിശ്വാസ വോട്ടെടുപ്പില്‍ പരാജയം ഉറപ്പായതിന്റെ അടിസ്ഥാനത്തിലാണ് ഒലിയുടെ രാജി. ഭാരതവും ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നടത്തിയ സത്കര്‍മ്മങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടിരിക്കുകയാണെന്ന് രാജി അറിയിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. നേപ്പാളി കോണ്‍ഗ്രസും മാവോയിസ്റ്റുകളും നടത്തിയ ഗൂഢാലോചനയാണ് തന്റെ സര്‍ക്കാരനെതിരെ കൊണ്ടു വന്ന അവിശ്വാസ പ്രമേയമെന്നും ഒലി കുറ്റപ്പെടുത്തി.
ഒലിയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് നേപ്പാള്‍ (യൂണിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്) നുള്ള പിന്തുണ മാവോയിസ്റ്റ് വിമതര്‍ രണ്ടാഴ്ച മുമ്പ് പിന്‍വലിച്ചിരുന്നു. നേപ്പാളില്‍ ഭരണ അനിശ്ചിതത്വത്തിന് വഴിയൊരുങ്ങിയിരിക്കുകയാണിപ്പോള്‍. വിശ്വാസ വോട്ടെടുപ്പിനായി മുമ്പായി ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്.
കഴിഞ്ഞ ഒക്ടോബറില്‍ ഓലിയെ ഭരണത്തില്‍ അവരോധിച്ച മുന്‍ മാവോയിസ്റ്റ് വിമതരാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ധാര്‍ഷ്ട്യത്തിനു പകരമായി ഇതല്ലാതൊരു നിലപാട് സ്വീകരിക്കാനവില്ലെന്ന് സഖ്യം വിടുന്നതിനെക്കുറിച്ച് പ്രതികരിക്കവെ രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടി നേതാവ് കിരണ്‍ ഗിരി പറഞ്ഞു. മാധേശി ജനാധികാര്‍ ഫോറവും സഖ്യമുപേക്ഷിച്ചു. വിശ്വാസ വോട്ടെടുപ്പിനു ശേഷം പ്രതിപക്ഷത്ത് ചേരുമെന്ന് ഇരുകക്ഷികളും അറിയിച്ചു.
വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാന്‍ 229 വോട്ടുകളാണ് വേണ്ടത്. എന്നാല്‍ ഓലിയുടെ പാര്‍ട്ടിക്ക് ലോക്സഭയില്‍ 175 സീറ്റുകളാണുളളത്. പ്രധാനമന്ത്രിയെ സ്ഥാനഭ്രഷ്ടനാക്കി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വഴിയൊരുക്കുകയാണ് സഖ്യമുപേക്ഷിച്ച പാര്‍ട്ടികളുടെ ലക്ഷ്യം.
1990 ലെ രക്തരൂഷിത കലാപത്തെ തുടര്‍ന്നാണ് രാജഭരണം മാറി നേപ്പാളില്‍ ജനാധിപത്യത്തിന് തുടക്കമായത്. അന്നുമുതല്‍ കൂട്ടുകക്ഷി ഭരണമാണ് നേപ്പാളില്‍ തുടര്‍ന്നു പോരുന്നത്. ഓലിയുടേത് നേപ്പാളിലെ എട്ടാമത്തെ മന്ത്രിസഭയാണ്. ഭാരതവുമായുള്ള ബന്ധം താന്‍ ഭരണമേറ്റെടുക്കുന്ന വേളയില്‍ പരിതാപകരമായിരുന്നു. പിന്നീടത് സാധാരണ ഗതിയിലായി. രാജിക്കു മുമ്പ് ലോക്സഭയില്‍ ഓലി വിശദീകരിച്ചു.
ലോകത്തെ ദരിദ്ര രാഷ്ട്രങ്ങളിലൊന്നായ നേപ്പാള്‍ രാഷ്ട്രീയ അരാജകത്വത്തെതുടര്ന്ന് കുറ്റവാളികള്‍ക്കും തീവ്രവാദികള്‍ക്കും സ്വര്‍ഗമായി മാറുകയാണ്. തെക്കന്‍ നേപ്പാളിലെ മാധേശി സമൂഹമാകട്ടെ ജനാധിപത്യ സംവിധാനത്തെയും ഓലി സ്ഥാനമേറ്റ ശേഷം പുതുക്കിയ ഭരണഘടനയെയും പാടെ നിരാകരിക്കുന്നവരാണ്.മാധേശികളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടതിനും അവരില്‍ ഭൂകമ്പത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം നടത്തിയതിലും മാവോയിസ്റ്റ് വിമതര്‍ ഓലിയ്ക്ക് എതിരാണ്. പ്രധാനമന്ത്രി തന്നിഷ്ടക്കാരനാണെന്നാണ് മാവോയിസ്റ്റ് നേതാവ് പ്രചണ്ഡയുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: