കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് പുനഃസംഘടന. വിദ്യാഭ്യാസ വിദഗ്ദരുടെ പട്ടികയിലെ മുഴുവന്‍പേരും എല്‍ഡിഎഫ് നേതാക്കള്‍. ഇതോടെ സര്‍വ്വകാലാശാലയുടെ ഭരണം ഇനി പാര്‍ട്ടി ഇംഗിതത്തിനനുസരിച്ച് നടക്കുമെന്നുറപ്പായി. ആറുമാസം തികയാത്ത 11 പേരെ ഒഴിവാക്കിയാണ് സിന്‍ഡിക്കേറ്റ് പുനഃസംഘടിപ്പിച്ചത്. ഇതില്‍ രണ്ടുപേര്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ പാനലില്‍ നിന്നും മൂന്നുപേര്‍ അധ്യാപകരുടെ പാനലില്‍ നിന്നും ആറുപേര്‍ ഉന്നതവിദ്യഭ്യാസ പാനലില്‍ നിന്നുമാണു സിന്‍ഡിക്കേറ്റിലേക്കു നിയമിതരായിരിക്കുന്നകെന്നാണ് ഔദ്യോഗിക ഭാഷ്യം. സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരം ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജിജി സി ഡൊമിനിക്കാണു സിന്‍ഡിക്കേറ്റ് പുനഃസംഘടിപ്പിച്ചു കൊണ്ട് കഴിഞ്ഞദിവസം ഉത്തരവിറക്കിയത്. യുഡിഎഫ് സര്‍ക്കാര്‍ ആറുമാസം മുമ്പ് നോമിനേറ്റ് ചെയ്ത അംഗങ്ങളെ 4 വര്‍ഷമെന്ന കാലാവധി തീരുംമുമ്പാണ് ഇവരെ മാറ്റി പുതിയ അംഗങ്ങളെ നിയമിച്ചിരിക്കുന്നത്. കേരളത്തിലെ മുഴുവന്‍ യൂണിവേഴ്സിറ്റികളിലും സംസ്ഥാനഭരണം മാറുന്നതിനനുസരിച്ച് ഇടത്-വലത് മുന്നണികള്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളെ മാറ്റുന്നത് പതിവാണ്. ഇതിന്റെ തുടര്‍ച്ചയാണ് കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിലേക്കുളള നേതാക്കളുടെ നോമിനേഷന്. വിദ്യാഭ്യാസ വിചക്ഷണന്മാരെന്നും മറ്റും ചൂണ്ടിക്കാട്ടി യാതൊരു വൈദഗ്ദ്യവും ഇല്ലാത്ത രാഷ്ട്രീയ നേതാക്കളെ സിന്‍ഡിക്കേറ്റില്‍ തിരുകിക്കയറ്റുക വഴി സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് കാര്യങ്ങള്‍ നേടിയെടുക്കാനും തലതിരിഞ്ഞ ഭരണതീരുമാനങ്ങള്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം അക്കാദമിക് തലത്തിലുള്‍പ്പെടെ നടപ്പാക്കാനും ഇതുവഴി വിദ്യാര്‍ത്ഥികളെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയുമാണ് കാലാകാലങ്ങളില്‍ നടന്നുവരുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ പുനഃസംഘടനയിലൂടെ കണ്ണൂര്‍ സര്‍വ്വകാലാശാലയിലും നടക്കാന്‍ പോവുന്നത്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.പ്രകാശന് (കണ്ണൂര്‍), ഡോ.വി.പി.പി. മുസ്തഫ (കാസര്‍ഗോഡ്), സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.പി.സന്തോഷ് കുമാര്‍, പാര്‍ട്ടിയുടെ പോഷക സംഘടനാ നേതാക്കളായ എകെപിസിടിഎ സംസ്ഥാന വൈസ് പ്രസിഡന്റും കണ്ണൂര്‍ കൃഷ്ണമേനോന് വനിതാ കോളജ് അസോസിയേറ്റ് പ്രൊഫസറുമായ ഡോ.പി ഓമന, എകെപിസിടിഎ ജില്ലാ പ്രസിഡന്റും എസ്എന്‍ കോളജ് ഫിസിക്കല്‍ എഡുക്കേഷന്‍ വകുപ്പ് അസി.പ്രൊഫസറുമായ ഡോ.കെ.അജയകുമാര്‍ എന്നിവരാണ് പുതിയ സിന്‍ഡിക്കേറ്റിലെ രാഷ്ട്രീയ നിയമനം ലഭിച്ചവര്‍. മാനന്തവാടി ഗവ. കോളജ് പ്രിന്‍സിപ്പല്‍ ബീന സദാശിവന്, തളിപ്പറമ്പ് കേയി സാഹിബ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ ടി.പി.അഷ്റഫ്, സര്‍വകലാശാലാ സ്കൂള്‍ ഓഫ് ഫിസിക്കല്‍ എഡുക്കേഷന്‍ വകുപ്പ് അസി. പ്രൊഫസര്‍ ഡോ.വി.എ.വില്സന്, കാസര്‍ഗോഡ് ഗവ. കോളജ് ഫിസിക്കല്‍ എഡുക്കേഷന്‍ വകുപ്പ് അസി.പ്രൊഫസര്‍ എം.സി.രാജു, എകെപിസിടിഎ സംസ്ഥാന സെക്രട്ടറിയും പയ്യന്നൂര്‍ കോളജ് സ്റ്റാറ്റിക്സ് വകുപ്പ് അസി. പ്രൊഫസറുമായ എ.നിശാന്ത്,നിര്‍മലഗിരി കോളജിലെ ഡോ. ജോണ്‍ ജോസഫ്, എന്നിവരാണ് മറ്റ് അംഗങ്ങള്‍.
22 അംഗ സിന്‍ഡിക്കേറ്റില്‍ നാമനിര്‍ദേശം ചെയ്യാന്‍ കഴിയുന്ന 11 പേരെയാണു പുനഃസംഘടിപ്പിച്ചത്. ഗവര്‍ണര്‍ നിയമിച്ച വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാടിന് ഏപ്രില്‍ അഞ്ചുവരെയും യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് നിയമിതനായ പ്രോ-വൈസ് ചാന്‍സലര്‍ ഡോ. ടി.അശോകനു 2020 വരെയും കാലാവധിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: