ന്യൂദല്‍ഹി: കേരളത്തിന്റെ അടിസ്ഥാനസൗകര്യ മേഖലയിലെ ആവശ്യങ്ങളും സംസ്ഥാനത്തിന്റെ പുരോഗതിക്കായി മുന്നോട്ടുവെയ്ക്കാന്‍ സാധിക്കുന്ന പുതിയ വികസന പദ്ധതികളും ചര്‍ച്ച ചെയ്യുന്നതിനായി ജന്മഭൂമി ദിനപത്രത്തിന്റെ ആഭിമുഖ്യത്തില്‍ ദല്‍ഹിയില്‍ ഏകദിന വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു.
ആഗസ്ത് 13ന് ഹോട്ടല്‍ അശോകയില്‍ നടക്കുന്ന ‘ജന്മഭൂമി കോണ്‍ക്ലേവ്’ പരിപാടിയില്‍ കേന്ദ്രമന്ത്രിമാര്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മുന്നിലേക്ക് കേരളത്തിന്റെ വികസന പദ്ധതി സമര്‍പ്പിക്കുകയാണ് ജന്മഭൂമി കോണ്‍ക്ലേവിന്റെ ലക്ഷ്യം.
ജന്മഭൂമി കോണ്‍ക്ലേവിന്റെ വിജയത്തിനായി രൂപീകരിച്ച ഓര്‍ഗനൈസിങ് കമ്മറ്റിയുടെ യോഗം ഇന്നലെ ചേര്‍ന്നു. പ്രൊഫ. റിച്ചാര്‍ഡ് ഹേ എം.പി അധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി. കേരളത്തിന്റെ വികസന ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിനായാണ് ജന്മഭൂമി കോണ്‍ക്ലേവ് ലക്ഷ്യമിടുന്നതെന്ന് ജെ. നന്ദകുമാര്‍ പറഞ്ഞു.
ജനങ്ങളുടെ ഇടയിലെ പത്രത്തിന്റെ സ്വാധീന ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സെമിനാര്‍ വഴിതുറക്കും. കേരളത്തിലെ ജനങ്ങളുടെ ജിഹ്വയായി മാറാന്‍ പത്രത്തിന് സാധിക്കണം. ആശയ സംഘട്ടനത്തിന്റെ മേഖലയില്‍ നടക്കുന്ന വൈചാരിക പോരാട്ടത്തിന് മൂര്‍ച്ച കൂട്ടാന്‍ ദേശീയവാദികളുടെ ശബ്ദമായ ജന്മഭൂമിക്ക് കൂടുതല്‍ വികസിക്കേണ്ടതുണ്ടെന്നും നന്ദകുമാര്‍ പറഞ്ഞു.
ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, ബിജെപി സെല്ലുകളുടെ ഇന്‍ ചാര്‍ജ്ജ് അരവിന്ദ് മേനോന്, അല്‍ഫോണ്‍സ് കണ്ണന്താനം, ഐഐഎംസി ഡയറക്ടര്‍ ജനറല്‍ കെ.ജി. സുരേഷ്, എന്‍.വേണുഗോപാല്‍, ബാബു പണിക്കര്‍, ആര്. ആര്. നായര്‍, മണിലാല്‍, എം.കെ.ജി. പിള്ള, അഡ്വ. ജോജോ ജോസ്, എന്‍.ജി. മേനോന്, പ്രദീപ് നമ്പ്യാര്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ ഓര്‍ഗനൈസിങ് കമ്മറ്റി യോഗത്തില്‍ പ്രസംഗിച്ചു. ജന്മഭൂമി ദല്‍ഹി ലേഖകന്‍ എസ്. സന്ദീപ് സ്വാഗതവും കോണ്‍ക്ലേവ് കോര്‍ഡിനേറ്റര്‍ വിപിന്‍ കൂടിയേടത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: