കൊല്ലം: കൊല്ലം കളക്ടറേറ്റ് വളപ്പിലുണ്ടായ സ്ഫോടനത്തിനുപിന്നില്‍ നിരോധിത ഭീകരസംഘടനയായ അല്‍ ഉമ. വഴിത്തിരിവായിരിക്കുന്ന ഈ കണ്ടെത്തല്‍ കേന്ദ്ര അന്വേഷണസംഘത്തിന്റെതാണ്. കൊല്ലത്ത് സ്ഫോടനത്തിന് ഉപയോഗിച്ചിരുന്ന അതേ സീരീസിലുള്ള ബാറ്ററികളാണ് ആന്ധ്രയിലെ കോടതിവളപ്പിലും സ്ഫോടനത്തിനുപയോഗിച്ചത്. അതും അല്‍ ഉമ ആയിരുന്നു.
തമിഴ്നാട് കേന്ദ്രീകരിച്ച് സയദ് അഹമദ് ബാഷയും ജവാഹിറുള്ളയും ചേര്‍ന്ന് 1993ല്‍ രൂപീകരിച്ച അല്‍ ഉമ കേരളത്തില്‍ തൊണ്ണൂറുകളില്‍ വേരൂന്നിയത് അബ്ദുള്‍ നാസര്‍ മദനിയുടെ തീവ്രവാദസംഘടനയായ ഐഎസ്എസ് സഹായത്തോടെയായിരുന്നു. 1993ല്‍, 11 പേരുടെ മരണത്തിന് കാരണമായ ചെന്നൈയിലെ ആര്‍എസ്എസ് ആസ്ഥാനത്തിന് മുന്നിലെ സ്ഫോടനം നടത്തിയത് ഇവരാണ്.
1998-ല്‍ ബിജെപിയുടെ സമുന്നത നേതാവായ എല്‍.കെ. അദ്വാനിയെ വധിക്കാന്‍ കോയമ്പത്തൂരില്‍ ഒരു ദിവസം 18 സ്ഥലങ്ങളില്‍ ബോംബ് സ്ഫോടനം നടത്തിയതും അല്‍ ഉമയായിരുന്നു. സ്ഫോടനങ്ങളില്‍ 58 പേരാണ് കൊല്ലപ്പെട്ടത്. 1998ലെ കോയമ്പത്തൂര്‍ സ്ഫോടനത്തിന് ശേഷമാണ് ഈ സംഘടനയെ നിരോധിച്ചത്. അന്നുമുതല്‍ ഒളിഞ്ഞും തെളിഞ്ഞും ഭീകരവാദപ്രവര്‍ത്തനങ്ങള്‍ നടത്തി വന്ന ഈ സംഘടന ഇപ്പോള്‍ ദ ബേസ് മൂവ്മെന്റ് എന്ന പേരില്‍ ദക്ഷിണേന്ത്യയില്‍ പലഭാഗത്തായി പ്രവര്‍ത്തിക്കുന്നുണ്ട്.
ജൂണ്‍ 15നുണ്ടായ കളക്ട്രേറ്റ് സ്ഫോടനത്തില്‍ കോടതി ജീവനക്കാരനായ ഒരാള്‍ക്ക് പരിക്ക് പറ്റിയതൊഴിച്ചാല്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍തന്നെയാണ് ഉത്തരവാദിത്തം ഏറ്റെടുക്കാനായി രംഗത്ത് വരാന്‍ ഭീകരസംഘടന തയ്യാറാകാത്തതെന്നാണ് രഹസ്യാന്വേഷണസംഘത്തിന്റെ നിഗമനം. സ്റ്റീല്‍ പാത്രത്തില്‍ സജ്ജമാക്കിയ ടൈമര്ബോംബ് സിജെഎം കോടതിക്ക് സമീപം ഉപയോഗശൂന്യമായി ഇട്ടിരുന്ന തൊഴില്‍വകുപ്പിന്റെ ജീപ്പിലാണ് ഒളിപ്പിച്ചിരുന്നത്. സമീപത്ത് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും കോടതി ജീവനക്കാരുടെയും വക്കീലന്മാരുടെയും മറ്റും കാറുകളും പാര്‍ക്ക് ചെയ്തിരുന്നു. സ്ഫോടനമുണ്ടായ ജീപ്പില്‍ ഇന്ധനമുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ആള്‍നാശവും ദുരന്തവും ഉറപ്പായിരുന്നു. ഇങ്ങനെ ഒന്നായിരുന്നു ഭീകരവാദസംഘടന ലക്ഷ്യമിട്ടതും.
സംഭവത്തിനുശേഷം വ്യക്തമായ തെളിവ് കിട്ടാതിരുന്ന എസിപി: സതീഷ് ബിനോയുടെ നേതൃത്വത്തിലുള്ള കൊല്ലം പോലീസ് സംഘം തീവ്രവാദസ്വഭാവമുള്ള പ്രാദേശികസംഘടനകളെയും അതിന്റെ അംഗങ്ങളെയും കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ആന്ധ്രപ്രദേശ്, മുംബൈ, കര്‍ണാടക എന്നി സംസ്ഥാനങ്ങളിലെ മറ്റ് ഭീകരവാദവിരുദ്ധ ഏജന്‍സികളുമായി ബന്ധപ്പെടുത്തിയുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ കൃത്യമായ തെളിവു ലഭിച്ചിരിക്കുന്നത്.
സ്ഫോടനത്തിന് ഉപയോഗിച്ചിരുന്ന ടൈമറും സര്‍ക്യൂട്ട് ബോര്‍ഡും ആന്ധ്രപ്രദേശിലെ സെക്കന്തരാബാദില്‍ നിന്നുമാണ് വാങ്ങിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. എന്നാല്‍ കടയുടമയെ കണ്ടെത്തിയെങ്കിലും ആരു വാങ്ങിയെന്നതിനെപ്പറ്റി സൂചന ലഭിച്ചില്ല. ആന്ധ്രപ്രദേശ് പോലീസിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. ആന്ധ്രപ്രദേശിലെ കോടതി വളപ്പിലും സമാനരീതിയില്‍ സ്ഫോടനം ഉണ്ടായിട്ടുണ്ട്. രണ്ട് സ്ഫോടനങ്ങള്‍ക്കും സാമ്യം ഉണ്ടെന്ന് സ്ഫോടനം അന്വേഷിക്കാന്‍ കൊല്ലത്ത് എത്തിയ ആന്ധ്ര പോലീസ് അന്നുതന്നെ കണ്ടെത്തിയിരുന്നു.
സാധാരണ വ്യക്തിക്ക് നിര്‍മ്മിക്കാന്‍ കഴിയാത്ത രീതിയിലാണ് ബോംബിന്റെ നിര്‍മ്മാണമെന്ന് ആദ്യം തന്നെ സ്ഥലം സന്ദര്‍ശിച്ച സംസ്ഥാന പോലീസ് ഐജി: മനോജ് എബ്രഹാം കണ്ടെത്തിയിരുന്നു. കളക്ടറേറ്റില്‍ സുരക്ഷാവീഴ്ചയുണ്ടായി എന്ന് പിന്നീട് സിസിടിവി കാമറകളുടെ റെക്കോര്‍ഡിങ് ഉള്‍പ്പടെ തകരാറിലാണെന്ന് ബോധ്യപ്പെട്ടശേഷം ആഭ്യന്തരസുരക്ഷാ ചുമതലയുള്ള ഐജിയും വ്യക്തമാക്കിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: