കൊല്ലം: പിറക്കാനിരിക്കുന്ന കുരുന്നുകള്‍ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കി നല്കാന് മുഴുവന്‍ സമൂഹത്തിനും ഉത്തരവാദിത്വമുണ്ടെന്ന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പറഞ്ഞു. കൊല്ലം സംബോധ് ഫൗണ്ടേഷന് സംഘടിപ്പിച്ച പ്രഹഌദീയം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യബന്ധങ്ങളില്‍ യാന്ത്രികത പെരുകുന്നതിന്റെ ദോഷങ്ങള്‍ വ്യാപകമാണ്. പ്രശ്നങ്ങളെ അവലോകനം ചെയ്തറിയാന്‍ ഇന്ന് ആര്‍ക്കും സാവകാശമില്ല. തിരക്കുകള്‍ക്കിടയില്‍ നമുക്കു നഷ്ടമാവുന്ന ശാന്തിയും ജീവിതമൂല്യങ്ങളും പുനഃസ്ഥാപിക്കാന്‍ ഉത്സാഹിച്ചേ തീരൂ. ഇങ്ങിനെ ഒരു ദൂരക്കാഴ്ചയുടെ ഫലമായി ഒരുക്കപ്പെട്ട പരിപാടിയാണ് പ്രഹഌദീയം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓര്‍മ്മിക്കേണ്ടത് ഓര്‍മ്മിച്ചാല്‍ മറക്കാനുള്ള ദുരിതങ്ങള്‍ സംഭവിക്കുന്നത് തടയാനാകും. പ്രഹഌദീയം അതിനൊരു വഴികാട്ടിയാകുമെന്നും സ്വാമി പറഞ്ഞു.
സൈക്കോതെറാപ്പിസ്റ്റും ധ്യാന്‍ ബേബിയുടെ സ്ഥാപകയും പ്രയോക്താവുമായ ഡോ. എം.എസ്.കല്യാണി പ്രസ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ ക്ലാസ്സെടുത്തു.
മാതാപിതാക്കളാകാന്‍ തയ്യാറെടുക്കുമ്പോള്‍ മുതലുള്ള ചിന്തകളും ചര്യകളും ജനിക്കാന്‍ പോകുന്ന കുട്ടിയുടെ സ്വാഭാവരൂപീകരണത്തിന് കാരണമാകുന്നുവെന്ന് ഡോ.കല്യാണി ചൂണ്ടിക്കാട്ടി. ധ്യാന്‍ ബേബി പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ വിവിധ തരത്തിലുള്ള തെറാപ്പികള്‍, ഗര്‍ഭിണികളില്‍ നാലാം മാസം മുതല്‍ ചെയ്തുവരുന്നുണ്ടെന്നും അവര്‍ പറഞ്ഞു. സംബോധ് ഫൗണ്ടേഷന് സെക്രട്ടറി അഡ്വ.കല്ലൂര്‍ കൈലാസ്നാഥ് സ്വാഗതം പറഞ്ഞു. ശ്രീലക്ഷ്മി, രമ്യാപ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: