പുനലൂര്‍: അച്ചന്‍കോവിലിന്റെ സ്വന്തം കുംഭാവുരുട്ടി വെള്ളച്ചാട്ടം. വേനല്‍മഴ സമൃദ്ധമായി ലഭിച്ചതിനാലും ഇവിടെ നീരൊഴുക്ക് കാര്യമായി ഉള്ളതിനാലും സഞ്ചാരികളുടെ വരവുമേറി. എന്നാല്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് പ്രാഥമികസൗകര്യങ്ങള്‍ ഒരുക്കാന്‍ കൂടി അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
കേരളത്തെയും തമിഴ്നാടിനെയും വേര്‍തിരിക്കുന്ന തൂവല്‍മലയുടെ മുകളില്‍ നിന്നും ഉത്ഭവിക്കുന്ന ജലധാര 65 അടി താഴ്ചയിലേക്ക് പതിച്ച് കുളത്തില്‍ നിറഞ്ഞശേഷം വീണ്ടും 20 അടി താഴ്ചയിലേക്ക് പതിക്കുന്നു. ജൂണ്‍ മുതല്‍ ഓഗസ്റ്റ് അവസാനവാരം വരെയാണ് ഇവിടെ സഞ്ചാരികളുടെ വരവ് ഏറുന്നത്.
കടുത്ത വേനലിലും ഈ ജലപാതം പൂര്‍ണമായും വറ്റിവരളാറില്ല എന്നതിനാല്‍ ഏതുകാലത്തും സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. വനസംരക്ഷണസമിതിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ സ്ത്രീകള്‍ക്കും മറ്റും വസ്ത്രം മാറാനും മറ്റും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാനും ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. മുതിര്‍ന്നവര്‍ക്ക് 25 രൂപയും കുട്ടികള്‍ക്ക് 15 രൂപയും ഈടാക്കുമ്പോഴും സഞ്ചാരികള്‍ക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന് തയ്യാറാകുന്നില്ല. ഇതില്‍ പ്രതിഷേധം ശക്തമാണ്. ഇവിടെയുണ്ടായിരുന്ന വള്ളിക്കുടില്‍ നശിച്ചുകഴിഞ്ഞു.
സഞ്ചാരികള്‍ക്ക് വിശ്രമസങ്കേതമായി ഉണ്ടായിരുന്ന വാച്ചര്‍ ഷെഡും ഏറുമാടവുമൊക്കെ തകര്‍ന്നിട്ടും ഇന്നും അധികൃതര്‍ മൗനത്തിലാണ്. അത്യപൂര്‍വമായ ഔഷധസസ്യങ്ങളെ തലോടി ഒഴുകിയെത്തുന്ന കാട്ടുചോലകള്‍ പലവഴികളിലൂടെ സംഗമിച്ച് വന്പാറക്കെട്ടില് നിന്നും 65 അടി താഴ്ചയിലേക്ക് പതിക്കുന്ന കാഴ്ച നയനമനോഹരമാണ്. മറ്റ് ജലപാതങ്ങളില്‍ നിന്നും വ്യത്യസ്തമായി കല്പടവുകള് വഴി നടന്നുകയറാനും ഇവിടെ കഴിയുന്നു.
ആര്യങ്കാവ് പഞ്ചായത്തിലെ അച്ചന്‍കോവില്‍ രണ്ടാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഈ ജലപാതം ആര്യങ്കാവിലെ തന്നെ പാലരുവിപോലെ ഉള്‍വനത്തില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.
സഞ്ചാരികളുടെ വരവിന് അനുസൃതമായുള്ള വികസനമുണ്ടായാല്‍ ഈ ജലപാത കിഴക്കിന്റെ ഏറ്റവും നല്ല കാഴ്ച നല്കുന്ന ഇടവും സഞ്ചാരികളുടെ പറുദീസയുമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: