കൊല്ലം: ജില്ലാ കളക്ടര്‍ എ.ഷൈനാമോളുടെ നേതൃത്വത്തില്‍ സിവില്സ്റ്റേഷന് സമുച്ചയത്തില്‍ നടത്തിയ തീവ്രശുചീകണ യജ്ഞത്തില്‍ ജീവനക്കാരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണം. അവധിദിവസമായിരുന്നിട്ടും ബഹുഭൂരിപക്ഷം ജീവനക്കാരും പരിപാടിയില്‍ പങ്കാളികളായി. പുരുഷ ജീവനക്കാരേക്കാള്‍ സ്ത്രീ ജീവനക്കാരായിരുന്നു പങ്കെടുത്തതേറെയും.
കോടതികളിലും ശുചീകരണ പ്രവര്‍ത്തികള്‍ നടന്നു. ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പരിപാടിയുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഉപയോഗശൂന്യമായ വസ്തുക്കള്‍ പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ടോ എന്ന് കളക്ടര്‍ ഓരോ ഓഫീസിലും നേരിട്ടെത്തി പരിശോധന നടത്തി. ഓഫീസുകളില്‍ നിന്നും ഒഴിവാക്കിയ ഫര്‍ണിച്ചര്‍ അടക്കമുള്ള വസ്തുക്കളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയവ നീക്കിത്തുടങ്ങി. മറ്റുള്ളവ നീക്കം ചെയ്യാനുള്ള ലേലനടപടികള്‍ തുടരുന്നു. പരിപാടിക്ക് മുന്നോടിയായി കളക്ട്രേറ്റിന് മുന്നില്‍ കൂട്ടിയിട്ടിരുന്ന പഴയ വാഹനങ്ങള്‍ കഴിഞ്ഞ ദിവസം റവന്യൂ പുറമ്പോക്കിലേക്ക് നീക്കിയിരുന്നു. ഓരോ വകുപ്പിന്റെയും ജില്ലാതല ഉദ്യോഗസ്ഥരാണ് അവരുടെ ഓഫീസിന്റെ ശുചീകരണ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചത്.
പാഴ്വസ്തുക്കള് വരാന്തയില്‍ നിന്നും കളക്ട്രേറ്റിലെ ശുചീകരണ തൊഴിലാളികള്‍ ചാക്കുകളിലാക്കി അവ നീക്കം ചെയ്തു. പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഇതര മാലിന്യങ്ങള്‍ എന്നിവ പ്രത്യേകം തരം തിരിച്ചായിരുന്നു ശുചീകരണം. ശുചീകരണ പരിപാടിയില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കായി സിവില്‍ സ്റ്റേഷന് സ്റ്റാഫ് കാന്റീനില്‍ ലഘുഭക്ഷണവും ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നു. കപ്പയും ചമ്മന്തിയും ചുക്ക് കാപ്പിയുമായിരുന്നു ഭക്ഷണമായി നല്‍കിയത്.
എഡിഎം ഐ.അബ്ദുള്‍സലാം, ആര്‍ഡിഒ വി.രാജചന്ദ്രന്, ഡെപ്യൂട്ടി കളക്ടര്‍മാരായ എം.എ.റഹിം, കെ.ടി.വര്‍ഗീസ് പണിക്കര്‍, ആര്.പി.മഹാദേവകുമാര്‍ എന്നിവര്‍ വിവിധ ഓഫീസുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കൊല്ലം താലൂക്ക് ഓഫീസിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തഹസീല്‍ദാര്‍ പി.ആര്.ഗോപാലകൃഷ്ണന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: