തിരുവനന്തപുരം: യുഎഡിഎഫ് ഉന്നതാധികാര യോഗത്തിൽ നിന്നും കേരളാ കോൺഗ്രസ് വിട്ടു നിന്നു. കെഎം മാണി ഉൾപ്പെടെയുള്ള മുതിർന്ന പാർട്ടി പ്രവർത്തകരാരും യോഗത്തിൽ പങ്കെടുത്തില്ല.
നേരത്തെ തന്നെ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരിന്നു. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം പരസ്യ നിലപാട് എടുത്തതാണ് കേരള കോണ്‍ഗ്രസ് യുഎഡിഎഫ് നേതൃത്വത്തിനെതിരെ തിരിയാനുണ്ടായ കാരണം.
നേരത്തെ നടന്ന സ്റ്റിയറിങ് കമ്മിറ്റിയില്‍ കേരള കോണ്‍ഗ്രസ് മുന്നണി വിടണമെന്ന പൊതുവികാരം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസുകാര്‍ വഞ്ചകരാണെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. ബാര്‍കോഴ കേസില്‍ കെഎം മാണിയെ ഒറ്റപ്പെടുത്തിയതിനെതിരായ വികാരമാണ് പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നത്.
ബാര്‍കോഴ കേസിലെ ഗൂഢാലോചന സംബന്ധിച്ച് അടുത്തിടെ കേരളാ കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് ഒറ്റുകാരുടെ കൂട്ടമാണെന്നും കപട സൗഹാര്‍ദ്ദം കാട്ടി ബാര്‍ കോഴ നാടകത്തില്‍ വേഷമിട്ടവര്‍ക്ക് യോജിക്കുന്നത് ബ്രൂട്ടസിന്റെ വേഷമാണെന്നും പ്രതിച്ഛായയിലെ ലേഖനത്തില്‍ വിമര്‍ശിച്ചിരുന്നു.
ഇതിനു പുറമെ തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനും എന്നും യുഡിഎഫില്‍ തളച്ചിടാനും കെട്ടിച്ചമച്ചതാണ് ബാര്‍കോഴ ആരോപണം എന്ന് നേരത്തെ കെ എം മാണി ആരോപിച്ചിരുന്നു. എന്നാൽ മുന്നണി വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കെ എം മാണി നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള കോണ്‍ഗ്രസ് ഒരു സ്വേച്ഛാധിപത്യ പാര്‍ട്ടിയല്ലെന്നും ആര്‍ക്കും അഭിപ്രായങ്ങള്‍ പറയാമെന്നും കെ എം മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: