മുണ്ടക്കയം: കുടുംബശ്രീ പ്രവര്‍ത്തക പുലിക്കുന്ന് താന്നിക്കപതാല് സ്വദേശിനി നിഷയുടെ ദുരൂഹ മരണത്തിലെ പോലീസ് അന്വേഷണത്തിലെ അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപെട്ട് കുടുംബശ്രി പ്രവര്‍ത്തകര്‍ ബുധനാഴ്ച മുണ്ടക്കയം പോലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തുമെന്ന് കുടുംബശ്രീ സംയുക്ത സമരസമിതി രക്ഷാധികാരി ടി.ആര്. സത്യന്, പ്രസിഡന്റ് ശാലിനി സജീവന്, സെക്രട്ടറി എം.എം.ഓമന എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പട്ടികജാതിക്കാരിയായ വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരണപെട്ടിട്ട് 37 ദിവസം പിന്നിട്ടിട്ടും മുണ്ടക്കയം പോലീസ് കാര്യമായ അന്വേഷണം നടത്താന്‍ തയ്യാറായിട്ടില്ല. പുലര്‍ച്ചെ മൂന്നു മണിയോടെ വീട്ടിനുളളില്‍ തീപൊളളലേറ്റ നിലയില്‍ കണ്ടെത്തിയ പുലിക്കുന്ന്, താന്നിക്കപതാല് പൂന്തോപ്പില്‍ ജയന്റെ ഭാര്യ നിഷ(മഞ്ജു-34)യെ അയല്‍ വാസികളാണ് ആശുപത്രിയിലെത്തിച്ചത്. മരണത്തിനു പിന്നില്‍ നിഷയുടെ ഭര്ത്താവാണന്നു കാണിച്ചു നിഷയുടെ പിതാവ് ശ്രീധരനും നിഷയുടെ മക്കളും മുണ്ടക്കയം പോലീസില്‍ മൊഴി നല്‍കിയിട്ടും അതു സംബന്ധിച്ച് അന്വേഷണത്തിനായി പോലീസ് തയ്യാറാവാത്തതില്‍ ദുരൂഹതയുണ്ട്.
വീട്ടില്‍ നിന്നും ലഭിച്ച ഡയറിയില്‍ താന്‍ മരണപെട്ടാല്‍ ഉത്തരവാദി ഭര്‍ത്താവായിരിക്കുമെന്നും കുറിപ്പു പോലീസ് കണ്ടെത്തിയിട്ടും അത് മറച്ചു വെച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചില്ലെന്നു പറഞ്ഞു നാട്ടുകാരെ തെറ്റുദ്ധരിപ്പിക്കുന്ന സാഹചര്യമാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുളളത്. ഇതിനെതിരെ ശക്തമായ സമരപരിപാടികളാണ് കുടുംബശ്രീ സംയുക്ത സമരസമിതി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടത്. സമരത്തിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ ബുധനാഴ്ച മുണ്ടക്കയം പോലീസ് സ്റ്റേഷനിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തും. രാവിലെ 10.30ന് കോസ്വെ ജംങ്ഷനില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ് ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ സാമൂഹിക സംഘടന നേതാക്കള്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കുടുംബശ്രി സമര സമിതി ഭാരവാഹികളായ ലാലി സാബു, സനിത പ്രജിത്ത്, ബീന സുകു തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: