കോഴിക്കോട്: കോഴിക്കോട് മോണോ റെയില്‍ പദ്ധതി പ്രായോഗികമെന്ന് ദല്‍ഹി മെട്രൊ റെയില്‍ കോര്പ്പറേഷന് മുന്‍ ചെയര്മാന് ഇ. ശ്രീധരന്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കേണ്ടതുണ്ട്. ഫണ്ടിങ് അടക്കമുളള കാര്യങ്ങള്‍ നാളെ പൊതുമരാമത്തു മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മോണോ റെയില്‍ പദ്ധതിയുടെ റൂട്ട് പരിശോധിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കോഴിക്കോട് മെഡിക്കല്‍ കോളേജ് മുതല്‍ രാമനാട്ടുകര വരെയുള്ള 13 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. മെഡിക്കല്‍ കോളേജിനെയും കരിപ്പുര്‍ വിമാനത്താവളത്തിനെയും ബന്ധിപ്പിക്കുന്ന മോണോറെയില്‍ മൂന്നു ഘട്ടമായാണ് നടപ്പാക്കുക.
ആദ്യഘട്ടം മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെയാണ്. പതിമൂന്ന് കിലോമീറ്ററാണ് ഇതിന്റെ നീളം. രണ്ടാം ഘട്ടം മീഞ്ചന്ത മുതല്‍ കരിപ്പൂര്‍ വരെയും മൂന്നാം ഘട്ടം എലത്തൂര്‍ മുതല്‍ കോഴിക്കോട് വരെയുമാണ്. മൊത്തം 35 കിലോമീറ്റര്‍ നീളത്തിലാണ് മെട്രോ റെയില്‍ സ്ഥാപിക്കാന്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 970 കോടി രൂപ ചെലവിടും. മൊത്തം 1500 രൂപയുടേതാണ് പദ്ധതി.
കേന്ദ്ര സഹായത്തോടെയുള്ള പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: