ന്യൂദൽഹി: ഉത്തർപ്രദേശിലെ മുസ്ലിം ഭൂരിപക്ഷ മുനിസിപ്പാലിറ്റിയായ കൈരാനയ്ക്ക് പിന്നാലെ അലിഗഢും ഹിന്ദുക്കൾക്ക് അന്യമാകുന്നു. വലിയ അരക്ഷിതാവസ്ഥയാണ് അലിഗഢിൽ ഹിന്ദു കുടുംബങ്ങൾ അനുഭവിക്കുന്നതെന്നും പലരും വസ്തുവകകൾ വിറ്റ് അലിഗഢ് ഉപേക്ഷിക്കുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദൽഹിയിൽ നിന്ന് നൂറു കിലോമീറ്റർ അകലെ യുപിയിലെ ഷാമിലി ജില്ലയിലെ കൈരാനയിൽ മുസ്ലിം അധോലോക ഗുണ്ടയുടെ നേതൃത്വത്തിൽ നടക്കുന്ന അക്രമങ്ങളെത്തുടർന്ന് 346 ഹിന്ദുക്കൾ പലായനം ചെയ്തെന്ന വാർത്ത പുറത്തുവന്നത് ആഴ്ചകൾക്കു മുൻപാണ്. ഇതിനു പിന്നാലെയാണ്, അലിഗഢിലെ അപകടകരമായ സ്ഥിതിയും സംഭവങ്ങളും പുറംലോകമറിയുന്നത്. ബാബ്രി മണ്ടി പ്രദേശത്ത് ഒരു ഹിന്ദു പെൺകുട്ടിയെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സാമുദായിക സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് അലിഗഢിലെ യഥാർത്ഥ അവസ്ഥ പുറംലോകം അറിഞ്ഞത്.
നീതി ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് ഹിന്ദു കുടുംബങ്ങൾ ജില്ലാ ഭരണാധികാരികളെ സമീപിച്ച് തങ്ങളുടെ വസ്തുവകകൾ വിൽപ്പന നടത്താൻ സഹായിക്കണമെന്നും അലിഗഢ് വിട്ടുപോകുകയാണെന്നും അറിയിച്ചു. നഗരത്തിൽ സുരക്ഷിതമായി ജീവിക്കുന്നതിനുള്ള സാഹചര്യം ഇല്ലാതായെന്നും ഹിന്ദു കുടുംബങ്ങൾ ജില്ലാ ഭരണാധികാരിയെ അറിയിച്ചു. പത്തൊൻപതുകാരിയായ ഹിന്ദുപെൺകുട്ടിയെ നിരത്തിൽ വസ്ത്രാക്ഷേപം ചെയ്യാൻ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഹിന്ദു കുടുംബങ്ങൾ ജില്ലാ ഭരണകൂടത്തെ സമീപിച്ചത്.
പെൺകുട്ടിയെ ഉപദ്രവിച്ചതിനെത്തുടർന്ന് നഗരത്തിൽ ഇരുവിഭാഗങ്ങളിലായി തടിച്ചുകൂടിയ ജനങ്ങൾ പരസ്പ്പരം കല്ലേറിഞ്ഞു. പോലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. തങ്ങളുടെ പെൺകുട്ടികൾ ഈ നഗരത്തിൽ സുരക്ഷിതരല്ലെന്ന് അലിഗഢ് സ്വദേശിനി സുധ വർഷ്ണെ പറയുന്നു. തങ്ങളുടെ പ്രദേശത്ത് നിരവധി ഹിന്ദു കുടുംബങ്ങൾ വീടും സ്ഥലവും വിൽപ്പന നടത്താനുള്ള ശ്രമത്തിലാണ്. ഈ പ്രദേശത്ത് ജീവിതം അസഹ്യമായി മാറിയിരിക്കുന്നു. ഞങ്ങളിവിടെ ന്യൂനപക്ഷമാണ്, സുധ പറഞ്ഞു.
ഹിന്ദു പെൺകുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ഇടുങ്ങിയ വഴികളിൽ യുവാക്കൾ വഴി തടസപ്പെടുത്തി നിന്ന് ഹിന്ദു പെൺകുട്ടികളെ ശല്യപ്പെടുത്തുന്നു. സുരക്ഷിതത്വം ഭയന്ന് നിരവധി കുട്ടികൾ സ്കൂളിൽ പോകുന്നത് ഉപേക്ഷിച്ചതായും സുധ പറഞ്ഞു. എന്നാൽ, പ്രശ്നത്തിൽ അടിയന്തരമായി ഇടപെടുമെന്നും ഒരു കുടുംബത്തിനും നഗരത്തിൽ നിന്നു പലായനം ചെയ്യേണ്ട അവസ്ഥ വരില്ലെന്നും അഡീഷണൽ ഡിസ്ട്രീക്റ്റ് മജിസ്ട്രേറ്റ് അവധേശ് തിവാരി പ്രതികരിച്ചു.
ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് അലിഗഢ്. രാജ്യത്തെ തന്നെ വലുപ്പത്തിൽ 55-ാം സ്ഥാനമുള്ള നഗരം. 1920ൽ സ്ഥാപിതമായ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ ആസ്ഥാന നഗരം കൂടിയാണിവിടം. ജനസംഖ്യയിൽ 55 ശതമാനം പേർ ഹിന്ദുക്കളും 43 ശതമാനം പേർ മുസ്ലിങ്ങളുമാണ്. നഗരത്തിലെ നിരവധി പ്രദേശങ്ങൾ മുസ്ലിം ഭൂരിപക്ഷ കേന്ദ്രങ്ങളാണ്. ഇവിടങ്ങളിലെ ഹിന്ദു കുടുംബങ്ങളാണ് പലായനത്തിന് ശ്രമിക്കുന്നത്. നിരവധി തവണ സാമുദായിക സംഘർഷങ്ങൾക്ക് അലിഗഢ് വേദിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: