ഇസ്ലാമാബാദ്” അല്‍-ക്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്ലാദന് പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിവില്‍ കഴിഞ്ഞ വീട് പൊളിച്ചു നീക്കി. സുരക്ഷാസൈനികരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രിയോടെയായിരുന്നു നടപടി. 2011 മെയ് മാസത്തില്‍ അമേരിക്ക നടത്തിയ ഒസാമ വേട്ടയുടെ അവശേഷിപ്പായിരുന്നു അബോട്ടാബാദിലെ വീട്.
അമേരിക്ക ആരംഭിച്ച ഭീകരവിരുദ്ധ നടപടിയെത്തുടര്‍ന്ന് അഞ്ചുവര്‍ഷത്തോളം ഒസാമ ബിന്‍ലാദനും കൂട്ടാളികളും ഒളിവില്‍ കഴിഞ്ഞത് അബോട്ടാബാദിലെ വസതിയിലായിരുന്നു. ഇവിടെ വച്ചാണ് അമേരിക്കന്‍ വ്യോമസേനയുടെ പ്രത്യേക സംഘം പാക് സൈന്യം അറിയാതെ ബിന്‍ലാദനെ പിടികൂടുന്നതും വെടിവച്ചു കൊലപ്പെടുത്തുന്നതും. ലാദന് ഉള്‍പ്പടെ അഞ്ച് ഭീകരരായിരുന്നു അന്ന് വെടിയേറ്റ് മരിച്ചത്.
ഇസ്ലാമാബാദ് അറിയാതെ പാക് മണ്ണില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണം പിന്നീട് പാക്കിസ്ഥാനില്‍ വലിയ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് വഴിവച്ചു. സംഭവത്തെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് ഇന്നലെ രാത്രിയോടെ സൈന്യവും പ്രാദേശിക ഭരണകൂടവും ചേര്‍ന്ന് കെട്ടിടം പൊളിച്ചു നീക്കിയത്. അതീവ രഹസ്യമായി ആരംഭിച്ച പൊളിച്ചു മാറ്റല്‍ പുലരുവോളം നീണ്ടു നിന്നു.
ബിന്‍ലാദനെ അമേരിക്ക പിടികൂടി വധിച്ച ശേഷം മൃതദേഹം കടലില്‍ ഉപേക്ഷിക്കുകയായിരുന്നു. അല്‍-ക്വയ്ദ അനുയായികള്‍ സ്മാരകം പണിയുമെന്നതിനാലായിരുന്നു ഇത്. എന്നാല്‍ അബോട്ടാബാദില്‍ ബിന്‍ ലാദന് കഴിഞ്ഞിരുന്ന ഈ വീട്ടിലും നിത്യേന നിരവധി സന്ദര്‍ശകര്‍ എത്തിക്കൊണ്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പാക് സര്‍ക്കാര്‍ കെട്ടിടം പൊളിച്ചു നീക്കാന്‍ തീരുമാനിച്ചത്.
ശനിയാഴ്ച പ്രദേശത്ത് അപ്രഖ്യാപിത കര്‍ഫ്യൂവിന്റെ അവസ്ഥയായിരുന്നുവെന്നും തങ്ങളോട് വീട് വിട്ട് പുറത്തിറങ്ങരുതെന്ന് പാക്കിസ്ഥാന് സൈന്യം ആവശ്യപ്പെട്ടിരുന്നതായും സമീപവാസികള്‍ പറഞ്ഞു. ഇടിച്ചുനിരത്തിലിന് മുന്നോടിയായി സൈന്യം വീട് പ്രാദേശിക ഭരണകൂടത്തിന് കൈമാറിയിരുന്നു.
എന്നാല്‍ കെട്ടിടം നേരത്തേ പൊളിച്ചു നീക്കാന്‍ തീരുമാനിച്ചിരുന്നതായി അബോട്ടാബാദ് ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടക്കുന്നതിനാലാണ് കെട്ടിടം പൊളി വൈകിയത്. അന്വേഷണം പൂര്‍ത്തീകരിച്ച ഘട്ടത്തില്‍ ഇപ്പോള്‍ കെട്ടിടം പൊളിച്ചു നീക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: