തൃശൂർ: ആറു മാസത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്ന മാവോയിസ്റ്റ് ദമ്പതികളെ തമിഴ്നാട് പോലീസിന്റെ ക്യുബ്രാഞ്ച് ഉദ്യോഗസ്ഥർ പിടികൂടി. തൃശൂർ മരത്താക്കരയിൽ വാടകവീട്ടിൽ കഴിയുകയായിരുന്ന തമിഴ്നാട് വെല്ലൂർ സ്വദേശി മഹാലിംഗം എന്ന മുരുകൻ (43), ഭാര്യ സുമതി (39) എന്നിവരെയാണ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.
മരത്താക്കര ശാന്തിനഗർ കോളനിയിൽ പൂശാരി സുബ്രഹ്മണ്യൻ എന്നയാളുടെ വീട്ടിലാണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്. തമിഴ്നാട് പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് ഇവർ മരത്താക്കരയിലുണ്ടെന്ന് മനസിലായത്. തുടർന്ന് തൃശൂർ പോലീസുമായി ബന്ധപ്പെട്ടു. ഒല്ലൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും തമിഴ്നാട് പോലീസ് സംഘത്തിനൊപ്പമുണ്ടായിരുന്നു.
ഞായറാഴ്ച രാത്രിതന്നെ ഇവരെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.
തമിഴ്നാട്ടിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചുവരുന്നയാളാണ് ഇയാളെന്നാണ് സൂചന. നിരവധി കേസുകൾ മുരുകന്റെ പേരിലുണ്ട്. പിടിയിലായ ദമ്പതികൾ മാവോയിസ്റ്റ് പ്രവർത്തകരാണെന്നതിന് പരിസരവാസികൾക്ക് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.
വീട് വാടകയ്ക്ക് നൽകിയെങ്കിലും ഇവർ എന്ത് തൊഴിൽ ചെയ്യുന്നവരാണെന്നോ സ്വദേശം എവിടെയാണെന്നുപോലും വീട്ടുടമയ്ക്ക് കൃത്യമായി അറിവുണ്ടായിരുന്നില്ല. വീട്ടുടമയോട് ഇവർ പറഞ്ഞ കാര്യങ്ങൾ അധികവും നുണയാണെന്നും വ്യക്തമായി. അറസ്റ്റ് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ പോലീസ് തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: