കണ്ണൂര്‍: കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടെ കീഴില്‍ പാലയാട് പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിന്റെ ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക, പുതിയ അഡ്മിഷന് ആവശ്യമായ നടപടികള്‍ ആരംഭിക്കുക, വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നിലപാടുകളില്‍ നിന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എബിവിപിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ യൂനിവേഴ്സിറ്റി ആസ്ഥാനത്തേക്ക് നടത്തിയ ധര്‍ണ്ണാസമരത്തില്‍ പ്രതിഷേധമിരമ്പി. ഇടത്-വലത് വിദ്യാര്‍ത്ഥി സംഘടനകളുടെ ഇരട്ടത്താപ്പ് തുറന്ന് കാട്ടി എബിവിപി നടത്തിയ സമരത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. എബിവിപി ജില്ലാ സമിതിയംഗം വി.എം.വിഷ്ണു സമരാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പാലയാട് ക്യാമ്പസിന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കുന്നത് തടസ്സപ്പെടുത്താനുള്ള നീക്കം നടന്നത് യൂനിവേഴ്സിറ്റിയിലുള്ള ഇടത് അനുകൂല സംഘടനയില്‍പ്പെട്ട ജീവനക്കാരുടെ ഭാഗത്ത് നിന്നാണെന്നും ഇതുമായി ബന്ധപ്പെട്ട് ഇവര്‍ നടത്തിയ ഇ-മെയില്‍ സന്ദേശങ്ങള്‍ തെളിവാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ വിഷ്ണു പറഞ്ഞു. കൗണ്‍സില്‍ സംഘം നാല് മാസം കഴിഞ്ഞ് വന്നാല്‍ മതിയെന്ന് സൂചിപ്പിക്കുന്നതാണ് ഇ-മെയില്‍ സന്ദേശം. അക്രഡിറ്റേഷന് നഷ്ടപ്പെട്ടത് ചില ജീവനക്കാര്‍ നേരത്തെ തന്നെ അറിഞ്ഞിരുന്നിട്ടും പുറത്തുപറയാതിരിക്കുകയായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ചില പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ബാര്‍കൗണ്‍സില്‍ അക്രഡിറ്റേഷന് നഷ്ടമായതോടെ വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുളിലാവുകയാണ്. യൂണിവേഴ്സിറ്റി അധികൃതരുടെ അലംഭാവമാണ് സ്ഥിതി ഇത്രയും സങ്കീര്‍ണമാക്കിയത്. നിയമവിരുദ്ധമായ നിരവധി പ്രവര്‍ത്തനങ്ങള്‍ യുണിവേഴ്സിറ്റി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിക്കേണ്ട സംഗീത എന്ന നിയമ വിദ്യാര്‍ത്ഥിയെ ബോധപൂര്‍വ്വം തോല്പിച്ച സംഭവം കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ അരങ്ങേറിയിട്ടുണ്ട്. തുടര്‍ന്ന് നിയമ പോരാട്ടം നടത്തി വീണ്ടും പരിശോധ നടത്തിയാണ് സംഗീതക്ക് വിജയിക്കാനായത്. യൂണിവേഴ്സിറ്റിയുടെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്തതിനാണ് വിദ്യാര്‍ത്ഥിനിക്ക് ഇത്തരമൊരു പീഡനമേല്‍ക്കേണ്ടി വന്നത്. പരീക്ഷാ റിസല്‍ട്ടുകള്‍ തങ്ങളുടെ ആശ്രിതര്‍ക്ക് ചോര്‍ത്തി നല്‍കുന്നതുള്‍പ്പടെയുള്ള നിരവധി ക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ വേദിയാണ് ഇപ്പോള്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയെന്നും വിഷ്ണു ചൂണ്ടിക്കാട്ടി.
സമരം ഒത്തുതീര്‍പ്പാക്കുന്നതിന് യൂനിവേഴ്സിറ്റി അധികൃതര്‍ എബിവിപി നേതാക്കളുമായി ചര്‍ച്ച നടത്തി. പ്രൊ വൈസ്ചാന്സിലര്, കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടന്നത്. തുടര്‍ന്ന് പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാമെന്ന് യൂനിവേഴ്സിറ്റി അധികൃതര്‍ എബിവിപി നേതാക്കള്‍ക്ക് നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. ആഗസ്റ്റ് പതിനഞ്ചിന് മുന്‍പ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി സന്ദര്‍ശിച്ച് വസ്തുതകള്‍ പരിശോധിക്കും. പുതിയ അഡ്മിഷന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്കി. ജില്ലാ കണ്‍വീനര്‍ ടി.വി.പ്രേംസായി അധ്യക്ഷത വഹിച്ചു. എബിവിപി നിയമവിഭാഗം സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ.രഞ്ജിത്ത് സംസാരിച്ചു. ജോയിന്റ് കണ്‍വീനര്‍ കെ.കെ.അമല്‍ സ്വാഗതവും പ്രയാഗ് പ്രകാശ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: