പ്രശ്നപരിഹാരമില്ലെങ്കില് അടുത്തമാസം മുതല്‍ എബിവിപി അനിശ്ചിതകാല സമരം
കണ്ണൂര്‍: സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിന്റെ പാലയാട് ക്യാമ്പസിന്റെ രജിസ്ട്രേഷന് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എബിവിപി യൂണിവേഴ്സിറ്റിയില്‍ നടത്തിയ സമരം വിജയിച്ചു. പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് എബിവിപി സമരം അവസാനിപ്പിച്ചത്. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലുള്ള വീഴ്ചയും, യൂനിവേഴ്സിറ്റി അധികൃതരുടെ കെടുകാര്യസ്ഥതയും കാരണമാണ് കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടെ കീഴില്‍ പാലയാട് പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് അടച്ചുപൂട്ടലിന്റെ വക്കിലെത്തി നില്‍ക്കുന്നത്. നിയമവിദ്യാലയങ്ങള്‍ നിര്‍ബന്ധമായും എടുക്കേണ്ട ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷന് 2015 മുതല്‍ പാലയാട് ക്യാംപസിന് ലഭിച്ചിട്ടില്ല. അടിസ്ഥാന സൗകര്യമായ സ്വന്തമായ കെട്ടിടം, ആവശ്യമായ സ്ഥിരം ജീവനക്കാര്‍, ലൈബ്രറി, അനധ്യാപക ജീവനക്കാര്‍ തുടങ്ങിയവ ഇല്ലാത്തതിനാല്‍ 2005 ല്‍ ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യ പാലയാട് സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിന്റെ രജിസ്ട്രേഷന് ക്യാന്‍സല്‍ ചെയ്തിരുന്നു. തുടര്‍ന്ന് 150000 രൂപ പിഴയൊടുക്കിയതിന് ശേഷമാണ് ബാര്‍ കൗണ്‍സിലിന്റെ രജിസ്ട്രേഷന് മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിക്കൊടുത്തത്. എന്നാല്‍ തുടര്‍ന്നും അടിസ്ഥാന സൗകര്യമൊരുക്കുന്നതിനോ രജിസ്ട്രേഷന് പുതുക്കുന്നതിനോ അധികൃതര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് എബിവിപി നേതൃത്വം സമര രംഗത്തിറങ്ങിയത്. പ്രശ്നത്തിന് പരിഹാരമായില്ലെങ്കില്‍ അടുത്ത മാസം മുതല്‍ എബിവിപി അനിശ്ചിതകാലം സമരം ആരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: