കണ്ണൂർ: പാർട്ടി അണികളോട് ആയുധം കൈയിലെടുക്കാൻ ആഹ്വാനം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകം. കോടിയേരിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തം.
അണികളോട് ആയുധം കൈയിലെടുക്കാനും അക്രമത്തിനും ആഹ്വാനം ചെയ്തത് പാർട്ടി ആലോചിച്ച് എടുത്ത തീരുമാനത്തിന്റെ ഭാഗമാണ്.
ഭരണത്തിന്റെ പിൻബലത്തിൽ സംസ്ഥാനത്ത്, പ്രത്യേകിച്ച് കണ്ണൂരിലെ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പ്രവർത്തനത്തിന് തടയിടുക, സിപിഎമ്മിൽ നിന്ന് സംഘപ്രസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നവരെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തുക എന്നീ പദ്ധതികൾ സിപിഎം നേതൃത്വം ആസൂത്രണം ചെയ്തു കഴിഞ്ഞു. ഇതിന് മുന്നോടിയായാണ് പ്രസ്താവന. സംഘപരിവാർ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയും കള്ളക്കേസിൽപ്പെടുത്തി ജയിലിലടച്ചും സ്ഥാപനങ്ങളും വീടുകളും വാഹനങ്ങളും പാർട്ടി ഓഫീസുകളും അക്രമിച്ചും തകർക്കാനും പാർട്ടി തീരുമാനിച്ചതായും എൽഡിഎഫ് ഭരണത്തിലെത്തിയപ്പോൾത്തന്നെ ആരോപണമുയർന്നിരുന്നു.
ഇതിന്റെ തുടർച്ചയാണ് എൽഡിഎഫ് അധികാരത്തിലെത്തിയ ദിവസം തൊട്ട് മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലും തുടർന്ന് ചക്കരക്കൽ, പയ്യന്നൂർ മേഖലകളിൽ ഉൾപ്പെടെ തെരഞ്ഞുപിടിച്ച് സംഘപരിവാർ പ്രവർത്തകരെ അക്രമിച്ചതും സ്ഥാപനങ്ങളും വീടുകളും തകർക്കത്തതും.
പാർട്ടി ജില്ലാ സെക്രട്ടറി പി. ജയരാജൻ ഉൾപ്പെടെയുളള ജില്ലയിലെ മുതിർന്ന നേതാക്കളെ സാക്ഷിനിർത്തിയാണ് കോടിയേരിയുടെ പ്രസ്താവന.
പോലീസിനെയും കോടിയേരി രൂക്ഷമായി വിമർശിച്ചിരുന്നു. പാർട്ടി ഭരണത്തിൽ പാർട്ടിയുടെ സമുന്നത നേതാവ് ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിപദവും കൈകാര്യം ചെയ്യുമ്പോൾ പോലീസ് നീതിപൂർവ്വം പ്രവർത്തിക്കുന്നില്ലെന്നു പറയുകവഴി പാർട്ടി ഭരണത്തിൽ ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് സ്വയം സമ്മതിച്ചിരിക്കുകയാണ്. മാത്രമല്ല ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുളള കക്ഷികൾ രണ്ടു മാസമായി പറഞ്ഞു കൊണ്ടിരിക്കുന്ന, കേരളത്തിലെ ക്രമസമാധാന നില തകർന്നിരിക്കുന്നുവെന്ന ആരോപണം ശരിവെക്കുന്നതായ പോലീസിനെതിരായ കോടിയേരിയുടെ പ്രസ്താവന.
പയ്യന്നൂരിൽ സിപിഎമ്മുകാരൻ കൊല്ലപ്പെട്ട കേസിൽ ആർഎസ്എസ്-ബിജെപി നേതാക്കളെ ഉൾപ്പെടുത്തണമെന്നാണ് പ്രസംഗത്തിൽ കോടിയേരി പോലീസിനോട് ഭീഷണിസ്വരത്തിൽ നിർദ്ദേശിച്ചത്. ഇതിലൂടെ പോലീസ് ഉദ്യോഗസ്ഥർ പാർട്ടി നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കണമെന്ന മുന്നറിയിപ്പ് നൽകുക കൂടിയായിരുന്നു അദ്ദേഹം.
അക്രമിക്കാൻ വരുന്നവരോട് കണക്കുതീർക്കണമെന്നും വന്നാൽ വന്നതുപോലെ തിരിച്ചുവിടരുതെന്ന് പാർട്ടി ഗ്രാമങ്ങൾ തീരുമാനിക്കണമെന്നും കോടിയേരി ആഹ്വാനം ചെയ്തു. പാർട്ടിയിലെ യുവജനങ്ങൾക്ക് കായിക പരിശീലനം നൽകണമെന്നും പറയുകയുണ്ടായി.
ബിഎംഎസ് പ്രവർത്തകന്റെ കൊലപാതകത്തെ പ്രതികാരക്കൊലയെന്ന് പ്രഖ്യാപിച്ച് കൊലപാതകം നടന്ന ദിവസം തന്നെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് കോടിയേരിയുടെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: