കണ്ണൂര്‍: ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ മാനന്തേരി തൊണ്ടിലേരി ലക്ഷം വീട്ടില്‍ പതിനാറുകാരന് കരിമ്പനി സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് വിദഗ്ദ്ധ സംഘം സ്ഥലം സന്ദര്‍ശിച്ചു. പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.
പുതുച്ചേരി വെക്ടര്‍ കണ്ട്രോള് റിസര്‍ച്ച് സെന്ററിലെ സയന്റിസ്റ്റ് ഡോ.ആര്.ശ്രീനിവാസന്, വി.സി.ആര്.സി കോട്ടയം ഫീല്‍ഡ് സ്റ്റേഷനിലെ സയന്റിസ്റ്റ് ഡോ.എന്‍ പ്രദീപ് കുമാര്‍, പരിയാരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവി ഡോ.എ.കെ.ജയശ്രീ, എന്റമോളജിസ്റ്റ് ഡോ.എ.കെ.വേണുഗോപാലന്‍ എന്നിവരാണ് വിദഗ്ദ്ധ സംഘത്തില്‍ ഉണ്ടായിരുന്നത്. ഡെപ്യൂട്ടി. ഡി.എം.ഒ ഡോ.എം.കെ.ഷാജ്, ടെക്നിക്കല്‍ അസിസ്റ്റന്റ് പി.സുനില്‍ദത്തന്‍, ജില്ലാ മലേറിയ ഓഫീസര്‍ കെ.കെ.ഷിനി, ചിറ്റാരിപ്പറമ്പ് പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷെറീജ് ജനാര്ദ്ദനന് എന്നിവര്‍ സംഘത്തെ അനുഗമിച്ചു.
രോഗം പരത്തുന്ന മണലീച്ചയുടെ പ്രജനനത്തിന് അനുകൂലമായതും രോഗ സംക്രമണത്തിന് സാധ്യതയുളളതുമാണ് ഈ പ്രദേശമെന്ന് സംഘം വിലയിരുത്തി. മണലീച്ചയെ ശേഖരിക്കുകയും സമീപ പ്രദേശവാസികളുടെ രക്ത പരിശോധന നടത്തി മറ്റാര്‍ക്കും രോഗബാധ ഉണ്ടായിട്ടില്ലെന്ന്് സ്ഥിരീകരിക്കുകയും ചെയ്തു. ഗ്രാമസഭാ യോഗത്തില്‍ ഡോ.എ.കെ.ജയശ്രീ ബോധവല്‍ക്കരണ ക്ലാസെടുത്തു.
ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇന്ന് (ജൂലൈ 26) അതിരാവിലെ മണലീച്ചയുടെ സാന്ദ്രതാപഠനം നടത്തുകയും പ്രതിരോധ പ്രവര്‍ത്തനം എന്ന നിലയില്‍ വീടുകളില്‍ ഇന്‍ഡോര്‍ റസിഡ്വല്‍ സ്പ്രേയിംഗ് നടത്തുകയും ചെയ്യും. ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിന്റെയും പിഎച്ച്സിയുടെയും ആഭിമുഖ്യത്തില്‍ ജൂലൈ 28 ന് ബോധവല്‍ക്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും നടത്തുമെന്നും ഡിഎംഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: