മയ്യഴി: ന്യൂമാഹിയെയും പള്ളൂരിനെയും എളുപ്പത്തില്‍ ബന്ധിപ്പിക്കാവുന്ന അറിവിലകത്ത് റെയില്‍വേ അടിപ്പാത യാഥാര്‍ത്ഥ്യമാക്കാന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെട എല്ലാരുടെയും സഹകരണം തേടി പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ കര്‍മ്മ സമിതി യോഗം തീരുമാനിച്ചു. പള്ളൂര്‍ ഇരട്ടപ്പിലാക്കൂല്‍, നടവയല്‍ റോഡ് വഴി ന്യൂമാഹി, കല്ലായി അങ്ങാടിയിലൂടെ എളുപ്പം മാഹിപ്പാലം കവലയിലെത്താന്‍ അറിവിലകത്ത് അടിപ്പാത സഹായിക്കും. ഏതാണ്ട് നാല് കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന അടിപ്പാത നിര്‍മ്മിക്കാന്‍ കൂട്ടായ മുന്നേറ്റം അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.
ഇതിനായി പുതുച്ചേരിയിലെയും കേരളത്തിലെയും എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരെ നേരില്‍കണ്ട് സഹായ സഹകരണങ്ങള്‍ തേടും. പുതുച്ചേരി എംപി ആര്.രാധാകൃഷ്ണന്, വടകര എംപി മുല്ലപ്പള്ളി രാമചന്ദ്രന്, റിച്ചാര്‍ഡ് ഹേ എംപി, തലശ്ശേരി എംഎല്‍എ അഡ്വ.എ.എന്‍.ഷംസീര്‍, വടകര എംഎല്‍എ സി.കെ.നാണു എന്നിവരെ കര്‍മ്മസമിതിയുടെ നേതൃത്വത്തിലുള്ള സംഘം നേരില്‍ കണ്ട് അടിപ്പാതയുടെ ആവശ്യകത ബോധ്യപ്പെടുത്തും. ഇതുകൊണ്ട് പ്രയോജനം ലഭിക്കുന്ന ചൊക്ലി, പന്ന്യന്നൂര്‍ പഞ്ചായത്തുകളുടെയും സഹകരണം തേടും. മാഹി പാലം മുതല്‍ പള്ളൂര്വരെ റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും മൂന്ന് കിലോ മീറ്ററോളം യാത്രാ ദൈര്‍ഘ്യം കുറക്കാനും സഹായിക്കുന്നതാണ് അറിവിലകത്ത് അടിപ്പാതവഴിയുള്ള റോഡ്.
യോഗം ഡോ.വി.രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ന്യൂമാഹി പഞ്ചായത്ത് പ്രസിഡണ്ട് എ.വി.ചന്ദ്രദാസന്‍ അധ്യക്ഷത വഹിച്ചു. ഇരുവരും അടിപ്പാത യാധാര്‍ത്ഥ്യമാക്കാന്‍ എല്ലാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തു. സി.കെ.രവീന്ദ്രന്, അന്‍സില്‍ അരവിന്ദ്, എന്‍.കെ.പ്രേമന്, കെ.എം.പ്രഭാകരന്, എസ്.കെ.വിജയന്, കെ.ഇ.സുലോചന, അജയന് ചേലോട്ട്, കര്‍മ്മസമിതി പ്രസിഡണ്ട് എടോളില്‍, പുരുഷോത്തമന്, ടി.ഇ.വിജയന്, വി.പവിത്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: