തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായുള്ള കെ.എം. മാണിയുടെ അകല്‍ച്ച യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നു. ഇന്നലെ യുഡിഎഫ് യോഗത്തില്‍ നിന്നു കേരള കോണ്‍ഗ്രസ്-എം ചെയര്മാന് കെ.എം. മാണി വിട്ടുനിന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പി.ജെ. ജോസഫ്
തിരുവനന്തപുരത്തുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെയോ മറ്റൊരു പ്രതിനിധിയെയോ യോഗത്തിനയച്ചതുമില്ല. ഇന്ന് ചേരാനിരുന്ന യുഡിഎഫ് യോഗം ഇന്നലത്തേക്ക് മാറ്റിയത് തന്നെ മാണിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു. രമേശ് ചെന്നിത്തലയുടെ വസതിയില്‍ നടക്കുന്ന യോഗമായതിനാലാണ് മാണി ബഹിഷ്കരിച്ചതെന്നാണ് സൂചന.
ഉമ്മന്‍ചാണ്ടിയും പി.കെ. കുഞ്ഞാലിക്കുട്ടിയും മാണിയെ ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും രമേശ് ചെന്നിത്തലയോട് സംസാരിക്കാന്‍ മാണി കൂട്ടാക്കിയില്ല. രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള നീക്കത്തിന് മാണി കൂട്ടുനില്‍ക്കാത്തതാണ് ബാര്‍ കോഴക്കേസില്‍ മാണിയെ കുടുക്കിയതെന്നാണ് ആരോപണം. കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിഛായയില്‍ ലേഖനത്തില്‍ ഇത് വ്യക്തമാക്കിയിരുന്നു.
മാണിക്കെതിരായ ത്വരിതപരിശോധന മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്നും ബിജുരമേശിനെ ചട്ടുകമാക്കുകയായിരുന്നുവെന്നും ഇതിന് പിന്നില്‍ ചെന്നിത്തലയും ബാബുവും അടൂര്‍ പ്രകാശുമായിരുന്നുവെന്നുമാണ് മാണിയുടെ നിലപാട്. ബാബുവിനെതിരെ വിജിലന്‍സ് കഴിഞ്ഞ ദിവസം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. യുഡിഎഫ് ഭരണകാലത്ത് മാണിയെ മാത്രം പ്രതികൂട്ടിലാക്കി സമൂഹമദ്ധ്യത്തില്‍ ഒറ്റപ്പെടുത്തിയത് ചെന്നിത്തലയുടെ
ഗൂഢാലോചനയെന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കളുടെ പക്ഷം. എന്നാല്‍ മാണി യുഡിഎഫ് വിട്ടുപോകുമെന്ന് ആരും വിചാരിക്കേണ്ടതില്ലെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് പറഞ്ഞത്. വ്യക്തിപരമായ അസൗകര്യത്തിലാണ് അദ്ദേഹം പങ്കെടുക്കാതിരുന്നത്. മാണിക്കോ പാര്‍ട്ടിക്കോ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നും തങ്കച്ചന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: