തിരുവനന്തപുരം: ദേശീയപാത, ഗെയില്‍ പൈപ്പ് ലൈന്‍ തുടങ്ങിയ വികസന പദ്ധതികളോട് കേന്ദ്ര സര്‍ക്കാര്‍ വളരെ അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതികള്‍ക്ക് സ്ഥലം എടുക്കുമ്പോള്‍ കൊടുക്കേണ്ട നഷ്ടപരിഹാരം എത്രയാണെങ്കിലും നല്‍കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് അച്ചടി മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു.
വന്‍കിട വികസന പദ്ധതികള്‍ വരുമ്പോള്‍ അഭിപ്രായ സമന്വയമുണ്ടെങ്കില്‍ പോലും വളരെ ദുര്‍ബലമായ ചില സാമുദായിക സാമൂഹിക സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തു വരികയാണ്. ചില പത്രങ്ങള്‍ അവയെ പിന്തുണച്ചും പെരുപ്പിച്ച് കാട്ടിയും വികസന പദ്ധതികള്‍ തന്നെ ഇല്ലായ്മ ചെയ്യുന്ന അവസ്ഥയയാണ്. നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടുവരുന്ന പദ്ധതികളെപ്പോലും ചില സ്ഥാപിത താത്പര്യ സംഘടനകള്‍ എതിര്‍ക്കുകയും അവയ്ക്ക് ചില മാധ്യമങ്ങളെങ്കിലും പിന്തുണ നല്കുന്ന നിലയുണ്ട്.
കേരളത്തിന്റെ പൊതുതാത്പര്യം മുന്‍നിര്‍ത്തി ഇത്തരം കാര്യങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ പിന്തിരിയുന്നുവെന്ന് പത്രാധിപന്മാര് ഉറപ്പാക്കണം-പിണറായി പറഞ്ഞു
വര്‍ഗീയഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണിത്. ഇതിന്റെ ചെറിയ അലയൊലികള്‍ കേരളത്തിലുമുണ്ടാകുന്നുവോ എന്ന സംശയം പൊതുവേ പ്രകടിപ്പിക്കപ്പെടുന്നുണ്ട്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടുന്നതിനുള്ള ശ്രമം പത്രങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകണം. ഭീകര പ്രവര്‍ത്തന ശ്രമങ്ങളെ അമര്‍ച്ച ചെയ്യുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ രാജ്യത്തിന്റെയും മതനിരപേക്ഷതയുടെയും മൂല്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട് അതിനെ പിന്തുണയ്ക്കുവാനുള്ള മനസ്സുണ്ടാകണം.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മയക്കുമരുന്ന് മാഫിയ സ്കൂളുകളെയും കോളേജുകളെയും വലയിലാക്കി പ്രവര്‍ത്തനം ശക്തിപ്പെടുത്തി വരികയാണ്. ഇത് പൂര്‍ണമായി അടിച്ചമര്‍ത്തേണ്ടതുണ്ട്. പൊലീസിന്റെ ഈ വഴിക്കുള്ള ശ്രമങ്ങള്‍ക്ക് വഴികാട്ടുവാന്‍ പത്രങ്ങള്ക്കാകും- മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിഷയങ്ങളില്‍ മാധ്യമങ്ങളുടെ എല്ലാതരത്തിലുള്ള പിന്തുണയും സര്‍ക്കാരിന് ഉണ്ടാകുമെന്ന് എഡിറ്റര്‍മാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
ലീലാ മേനോന്, പി. ശ്രീകുമാര്‍ (ജന്മഭൂമി), തോമസ് ജേക്കബ് (മലയാള മനോരമ), സാബു വര്‍ഗീസ് (മംഗളം), ദീപു രവി (കേരള കൗമുദി), വിനോദ് മാത്യു (ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്), ഒ. അബ്ദു റഹ്മാന് (മാധ്യമം), എം. കേശവ മേനോന് (മാതൃഭൂമി), മനോജ് കെ. ദാസ് (ടൈംസ് ഓഫ് ഇന്ത്യ), കെ.ജെ. ജേക്കബ് (ഡെക്കാന്‍ ക്രോണിക്കിള്‍), പി.എം. മനോജ്, ആര്.എസ്. ബാബു (ദേശാഭിമാനി), കാനം രാജേന്ദ്രന് (ജനയുഗം), സി.പി. സെയ്തലവി (ചന്ദ്രിക), ആര്. ഗോപികൃഷ്ണന് (മെട്രൊ വാര്‍ത്ത), എന്‍.പി. ചേക്കുട്ടി (തേജസ്), സി. ഗൗരീദാസന്‍ നായര്‍ (ദ ഹിന്ദു), ടി.കെ. അബ്ദുള്‍ ഗഫൂര്‍ (സിറാജ്), ടി.സി. മാത്യു (ദീപിക), ടി.വി. പുരം രാജു, (വീക്ഷണം), ആസിഫ് അലി (വര്‍ത്തമാനം), നവാസ് പൂനൂര് (സുപ്രഭാതം) എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: