കൊടുങ്ങല്ലൂര്‍: അഴീക്കോട് അഴിമുഖത്ത് മത്സ്യബന്ധന വള്ളങ്ങള്‍ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ആറു മണിയോടെ അഴിമുഖത്തിന് സമീപത്തായാണ് അപകടം. അഴീക്കോട് മനയ്ക്കല്‍ അഞ്ചലശേരി കുട്ടന് എന്ന പത്മനാഭന് (56), വഞ്ചിക്കടവ് പണ്ടാരപറമ്പില്‍ ജലീല്‍ (55) എന്നിവരാണ് മരിച്ചത്. അഴീക്കോട് സ്വദേശികളായ കണ്ടകത്ത് അബ്ദുള്‍സലാം (56), പണിക്കശേരി സഹീര്‍ (36) കൈതക്കപ്പറമ്പില് അബ്ദുള്‍ റഹ്മാന് (54) എന്നിവരെ കൊടുങ്ങല്ലൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഴീക്കോട് കുരിശിങ്കല്‍ ജോസഫിന്റെ അരൂപി എന്നപേരുള്ള വള്ളങ്ങളാണ് മറിഞ്ഞത്. ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളങ്ങള്‍ മറിയുകയും തൊഴിലാളികള്‍ അഞ്ചുപേരും കടലില്‍ പതിക്കുകയുമായിരുന്നു. മറ്റുമത്സ്യബന്ധന ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് മൂന്നുപേരെ രക്ഷപ്പെടുത്തിയത്. ജലീല്‍, കുട്ടന് എന്നിവരെ സഹതൊഴിലാളികള്‍ കരക്കെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മുനക്കലില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് സംസ്കാരം നടന്നു. മീനയാണ് കുട്ടന്റെ ഭാര്യ. മക്കള്‍: രേശ്മ, ദിവ്യ, മരുമക്കള്‍: സുബിന്, ശ്രീജേഷ്. ജലീലിന്റെ ഭാര്യ സുമ. മക്കള്‍: ഷഫി, ഷഹ്ന, മരുമക്കള്‍: ജസ്ന, ഹാരിസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: