കൊച്ചി: മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാരോപിച്ച് ഹൈക്കോടതി നടപടികള്‍ ബഹിഷ്കരിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി വേണമെന്നും വ്യവഹാരികള്‍ക്ക് ഇതു മൂലമുണ്ടായ നഷ്ടം അഭിഭാഷകരില്‍ നിന്ന് ഈടാക്കണമെന്നുമാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയും
പൊതുപ്രവര്‍ത്തകനുമായ പി.ഡി. ജോസഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ആക്റ്റിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, ജസ്റ്റിസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി മൂന്നാഴ്ച കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി. ജൂലായ് 19, 20 തീയതികളില്‍ ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടന്ന അക്രമങ്ങളുടെ തുടര്‍ച്ചയായാണ് അഭിഭാഷകര്‍ കോടതി ബഹിഷ്കരിച്ചത്.
മാധ്യമപ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ച് ഹൈക്കോടതി നടപടികള്‍ ബഹിഷ്കരിച്ച അഭിഭാഷകരുടെ നിലപാട് കോടതിയലക്ഷ്യമാണെന്നും ഇതിനു നടപടി വേണമെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകര്കോടതി നടപടികള്‍ ബഹിഷ്കരിച്ചതുള്പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ ചീഫ്സെക്രട്ടറി, ഡിജിപി എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കണം.
സര്‍ക്കാര്‍ അഭിഭാഷകന് യുവതിയെ കടന്നുപിടിച്ചതു റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ അഡ്വക്കേറ്റ് ജനറല്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കുറ്റക്കാരായവരെ സംരക്ഷിക്കുന്ന തരത്തിലുള്ളഅന്വേഷണമായി ഇതു മാറരുത്. ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കാന്‍ ഇടപെടണം എന്നിങ്ങനെയാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും പുറമേ ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന് പ്രസിഡന്റിനെയും ഹര്‍ജിയില്‍ എതിര് കക്ഷിയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: