പുനലൂര്‍: കര്‍ക്കിട വാവുബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചു. നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി 50 കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും. നഗരത്തില്‍ മുഹൂര്‍ത്തിക്കാവ്, സ്നാനഘട്ടം, തൃക്കോതേശ്വരം മഹാദേവക്ഷേത്രം, നെല്ലിപ്പള്ളി കൈപ്പുഴ ശ്രീമഹാദേവക്ഷേത്രം, തൊളിക്കോട് എന്നിവിടങ്ങളിലും കിഴക്കന്‍മേഖലയില്‍ ആര്യങ്കാവ്, പാലരുവി, ചെമ്പനരുവി, കടുമ്പപാറ ക്ഷേത്രം, കരവാളൂര്‍ പടിഞ്ഞാറ്റിന്‍കര ക്ഷേത്രം, ഉറുകുന്ന് ദേവീക്ഷേത്രം എന്നിവടങ്ങളിലുമാണ് പ്രധാന തര്‍പ്പണകേന്ദ്രങ്ങള്‍ ഒരുങ്ങുന്നത്. കൂടാതെ ചെറുതും വലുതുമായി നിരവധി കേന്ദ്രങ്ങളും ഇക്കുറി തര്‍പ്പണചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ക്ഷേത്രസംരക്ഷണസമിതി, വിശ്വഹിന്ദുപരിഷത്ത്, ക്ഷേത്രോപദേശക സമിതി എന്നിവയുടെ നേതൃത്വത്തിലുമാണ് ചടങ്ങുകള്‍ നടക്കുക.
വിശ്വഹിന്ദുപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ പുനലൂര്‍, ചെമ്പനരുവി, കുളത്തുപ്പുഴ എന്നിവിടങ്ങളില്‍ ബലിതര്‍പ്പണചടങ്ങുകള്‍ നടക്കും. ഇതിലെ കാര്‍മ്മികരായി എറണാകുളം, പാവക്കുളം ക്ഷേത്രത്തില്‍ നിന്നും നിരവധി കര്മികള് ഇവിടെയെത്തും. എല്ലാമാസത്തിലും അമാവാസി ഉണ്ടെങ്കിലും കര്‍ക്കിടകമാസത്തിലെ അമാവാസി പിതൃകര്‍മ്മങ്ങള്‍ക്ക് ഉത്തമമാണെന്നും ജീവാത്മാക്കളുടെ വാസനാവൈഭവം പ്രാരാബ്ദമനുസരിച്ച് ഭോഗസുഖങ്ങളനുഭവിച്ചിരുന്ന സ്ഥൂലശരീരം നഷ്ടമായതിനെതുടര്‍ന്ന് ഊര്ദ്ധലോകങ്ങളിലലയുന്ന ജീവന് തങ്ങളുടെ പ്രിയപ്പെട്ടവരുടെ വസതികള്‍ക്ക് ചുറ്റും ബലിതര്‍പ്പണാദികള്‍ പ്രതീക്ഷിച്ചുകൊണ്ട് രാത്രികാലങ്ങളില്‍ എത്തുന്നു എന്നാണ് സങ്കല്‍പ്പം. ഇത്തരം ആത്മാക്കള്‍ക്ക് മുക്തി ലഭിക്കാന്‍ പുനര്ജന്മമില്ലാതെ ഈശ്വരലോകം ഗമിക്കാന്‍ പര്യാപ്കമാക്കാന് ഈ സമയം അഹല്യാസ്തുതി, ജടായു സ്തുതി, അഗസ്ത്യസ്തുതി, ലക്ഷ്മണോപദേശം, താരോപദേശം, സ്വയംപ്രഭാഗതി തുടങ്ങിയ ഭാഗങ്ങളിലെ രാമായണ പാരായണവും പൂജയും അന്നേ ദിവസത്തെ ബലിതര്‍പ്പണവും ഏറെ ഉത്തമമാണെന്നും പുനലൂരിലെ ബലിതര്‍പ്പണ കര്‍മ്മികളായ കുട്ടപ്പന്, സുഭാഷ്ബാബു എന്നിവര്‍ ജന്മഭൂമിയോട് പറഞ്ഞു. തര്‍പ്പണത്തിന് പുറമെ, പിതൃക്കള്‍ക്ക് തിലകവഹനം, മറ്റ് പൂജകര്‍മ്മങ്ങളും നടത്തുവാനും സൗകര്യങ്ങള്‍ ഒരുക്കുന്നതായും ഇവര്‍ പറഞ്ഞു. എന്നാല്‍ ഫയര്‍ഫോഴ്സ്, ആരോഗ്യരംഗം, നഗരസഭ എന്നിവയുടെ കാര്യമായ സഹകരണം ഉണ്ടാകുന്നില്ല എന്ന പരാതിയും സംഘാടക സമിതിക്ക് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: