തൃശൂര്‍: അംഗീകാരമില്ലാതെ നേഴ്സിങ്ങ് റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയയാളെ തൃശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.നായ്ക്കനാല്‍ എ.ആര്.മേനോന് റോഡില്‍ മച്ചിങ്ങല്‍ ലൈനില്‍ പ്രവര്‍ത്തിച്ചിരുന്ന സ്മാര്‍ട്ട് നേഴ്സസ് ഓവര്‍സീസ് അക്കാദമി ഉടമ കോട്ടയം വിജയപുരം സ്വദേശി ഉള്ളപ്പള്ളി സജു ജോര്‍ജ്ജാണ് അറസ്റ്റിലായത്. കൂട്ടുപ്രതിയായ ഇയാളുടെ ഭാര്യ ബിനുജോര്‍ജ്ജ് ഒളിവിലാണ്. 2014ല്‍ ചാലക്കുടി സ്വദേശിനിയായ സ്ത്രീയില്‍ നിന്ന് മൂന്നുലക്ഷംരൂപ തട്ടിച്ച കേസിലാണ് അറസ്റ്റ്. ഖത്തറിലേക്ക് നേഴ്സിങ്ങ് ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പ്രൊട്ടക്ഷന്‍ ഓഫ് എമിഗ്രന്‍സിന്റെ അംഗീകാരമില്ലാതെയായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷം സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. തട്ടിപ്പിനിരയായവരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതോടെ രണ്ടുമാസമായി സ്ഥാപനം പൂട്ടിയിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ ഓഫീസില്‍ എത്തിയിരുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ചിയ്യാരത്തെ വാടകവീട്ടില്‍ നിന്നാണ് സജുജോര്ജ്ജിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തൃശൂര്‍ ജില്ലയില്‍ പത്തുലക്ഷം രൂപയിലധികം പലരില്‍ നിന്നായി തട്ടിയെടുത്തതായി വ്യക്തമായിട്ടുണ്ടെന്നും മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ പ്രതികള്‍ക്കെതിരെ ഇത്തരം തട്ടിപ്പിന് കേസുണ്ടെന്നും പോലീസ് പറഞ്ഞു. ഈസ്റ്റ് എസ്ഐ ലാല്‍കുമാര്‍, എഎസ്ഐ മുരളീധരന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: