മുണ്ടക്കയം: വണ്ടന്‍പതാല്‍ തേക്കിന്‍കൂപ്പിലെ മാലിന്യ നിക്ഷേപം തടയാന്‍ മേഖലയില്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് വനംവകുപ്പ്. വണ്ടപതാല് വനംവകുപ്പ് ചെക്ക് പോസ്റ്റില്‍ മാലിന്യവുമായി എത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി ഫോറസ്റ്റ് എരുമേലി റേഞ്ച് ഓഫീസര്‍ പി.കെ.വിപിന്‍ദാസ് അറിയിച്ചു.
മുണ്ടക്കയം-കോരുത്തോട് റൂട്ടില്‍ വണ്ടന്‍പതാല്‍ മുതല്‍ പനക്കച്ചിറ വരെയുള്ള മൂന്നരകിലോമീറ്റര്‍ ദൂരം സഞ്ചരിക്കണമെങ്കില്‍ മൂക്കു പൊത്തേണ്ട അവസ്ഥയാണ്. വിജനമായ തേക്കുംകൂപ്പ് റോഡില്‍ കഴിഞ്ഞ കുറേ നാളുകളായി മാലിന്യ നിക്ഷേപം വ്യാപകമാണ്. തേക്കിന് കൂപ്പിനുള്ളിലെ രണ്ടു വളവുകളിലായുള്ള കാനകളില്‍ കാലങ്ങളായി മാലിന്യ നിക്ഷേപം വ്യാപകമായിരുന്നു. ബസിലും മറ്റ് വാഹനങ്ങളിലും എത്തുന്ന യാത്രക്കാര്‍ ഈ സ്ഥലമാകുമ്പോള്‍ മൂക്കുപൊത്തുന്നത് ശീലമാക്കിയിരുന്നു. മത്സ്യ മാംസ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ഇവിടെ തള്ളുന്നത് ചീഞ്ഞഴുകി ദുര്‍ഗന്ധം വമിക്കുന്നത് ഇതിലേയുള്ള യാത്ര ദുര്‍ഗന്ധ പൂര്‍ണ്ണമാക്കിയിരുന്നു.
കുറച്ചുകാലങ്ങളായി പ്രശ്നത്തിന് ഒരു പരിധി വരെ കുറവുണ്ടായിരുന്നെങ്കിലും വീണ്ടും മാലിന്യ നിക്ഷേപം വ്യാപകമാകുകയാണ്. പ്ലാസ്റ്റിക്ക് കൂടുകളിലായി റോഡരുകില്‍ നിക്ഷേപിക്കുന്ന മാലിന്യം നായ്ക്കള്‍ വലിച്ചിഴച്ച് റോഡില്‍ ഇടുന്നത് പതിവായി. രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടുവരുന്ന മാലിന്യങ്ങള്‍ റോഡരുകിലോ കാനകളിലോ നിക്ഷേപിക്കുകയാണ് പതിവ്. ഒരു മാസം മുമ്പ് ടാങ്കറില്‍ കക്കൂസ് മാലിന്യം എത്തിച്ച് പഴയപനക്കച്ചിറ തോട്ടില്‍ ഒഴുക്കിയത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടനല്‍കിയിരുന്നു. രാത്രികാലത്തെ മാലിന്യ നിക്ഷേപം തടയുവാന്‍ പോലീസ് പെട്രോളിംഗ് കാര്യക്ഷമമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: