കുറവിലങ്ങാട്: മാസങ്ങള്‍ക്കുള്ളില്‍ പലതവണ കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടും നിരോധിത പുകയിലെ ഉല്പന്നങ്ങളുടെ വില്പന നിറുത്താന്‍ തയ്യാറാകാതെ ചില വ്യാപാരികള്‍. കുറവിലങ്ങാട്, കുര്യം, കുര്യനാട്, ഉഴവൂര്‍ എന്നിവിടങ്ങളിലാണ് ഇത്തരം വ്യാപാരികള്‍. അറസ്റ്റും നടപടികളുമുണ്ടായാല്‍ അതിന്റെ പേരില്‍ വില ഉയര്‍ത്തി പിഴയടച്ച പണം ഈടാക്കുന്ന രീതിപോലും സ്വീകരിച്ചിരിക്കുകയാണ് ചില വ്യാപാരികള്‍. സ്റ്റേഷനറി കടകളുടേയും ചെറിയ പെട്ടിക്കടകളുടേയും മറവിലാണ് പ്രധാനമായും പാന്‍പരാഗ് അടക്കുള്ളവ വിറ്റഴിക്കുന്നത്. കഴിഞ്ഞ ദിവസം കുര്യത്ത് നിന്ന് നിരോധിത പുകയില ഉല്പന്നങ്ങളുടെ നൂറിലേറെ പായ്ക്കറ്റുകള്‍ പിടികൂടിയിരുന്നു.
കോഴായ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന കടയില്‍ നടന്നിട്ടുള്ള റെയ്ഡിന്റെ എണ്ണം പോലും പലരും മറന്നു. റെയ്ഡും അറസ്റ്റും ആവര്‍ത്തിച്ചാലും വ്യാപാരം നിറുത്താന്‍ തയ്യാറാകാത്ത സ്ഥിതിയാണ് ഇവിടെ. ഈ വ്യാപാരിയുടെ നിലപാടില്‍ സഹികെട്ട് കടയുടെ ലൈസന്‍സ് റദ്ദ്ചെയ്യാന്‍ പോലീസ് പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് ഇത് കേട്ടഭാവം പോലും നടിക്കാത്തത് നിരോധിത പുകയില ഉല്പന്നങ്ങള് വിറ്റഴിക്കുന്നതില്‍ വ്യാപാരിക്ക് നേട്ടമായി. കുര്യനാട്ട് രാഷ്ട്രീയത്തിന്റെ തണലൂകൂടിയായതോടെ വ്യാപാരം പൊടിപൊടിക്കുകയാണ്. മരങ്ങാട്ടുപിള്ളിയില്‍ പഞ്ചായത്ത് കേന്ദ്രത്തിനടുത്ത് അന്യസംസ്ഥാനക്കാരന്റെ കടപൂട്ടിച്ച പഞ്ചായത്ത് കുര്യനാട്ട് നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയാവുന്ന കേന്ദ്രത്തിനെതിരെ മൗനം പാലിക്കുകയാണെന്ന് പരാതിയുണ്ട്. ഉഴവൂരില്‍ നിരോധിത പുകയിലെ ഉല്പന്നങ്ങള്ക്കൊപ്പം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും സുലഭമാണെന്നതാണ് സ്ഥിതി. എക്സൈസ് ഉണര്‍ന്നത് ഇത്തരം കേന്ദ്രങ്ങള്‍ക്ക് പൂട്ടുവീഴാന്‍ ഇടയാക്കിയേക്കുമെന്നാണ് പലരും കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: