തൊടുപുഴ: ഇടുക്കി ചെമ്പകപ്പാറയില്‍ 50 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിലായി. രണ്ട് പേര് പുഴയില്‍ ചാടി രക്ഷപ്പെട്ടു. ഉപ്പുതോട് പോഴാത്താനിയില് റെജി (37)യെയാണ് അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. കേസിലെ മുഖ്യ പ്രതിയും കഞ്ചാവ് മൊത്ത വില്‍പ്പനക്കാരനുമായ ചെമ്പകപ്പാറ ഇഞ്ചത്തൊട്ടിയില്‍ ഷാജി (40), ഇയാളുടെ സഹായിയും ചെമ്പകപ്പാറ സ്വദേശിയുമായ സനീഷ് (വീരപ്പന്-42) എന്നിവരാണ് രക്ഷപ്പെട്ടത്.
അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സിഐ കെ.ആര്. ബാബു, മൂന്നാര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജീവ് ബി. നായര്‍ എന്നിവരടങ്ങിയ സംഘം സംയുക്തമായി നടത്തിയ പരിശോധനയിലാണ് കേസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി 7.30- േതാടെ ചെമ്പകപ്പാറയില്‍ നടത്തിയ വാഹന പരിശോധനയിലാണ് മാരുതി 800ല്‍ മൂന്ന് ചാക്കുകളിലാക്കി കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടുന്നത്.
എക്സൈസിനെ കണ്ടയുടനെ മൂവരും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പ്രതികള്‍ പിടിച്ച് തള്ളിയതിനെ തുടര്‍ന്ന് സിഐക്ക് നിസാര പരിക്കേറ്റു. ചിന്നാര്‍ പുഴയിലേക്ക് ചാടിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം എത്തിയ എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇത്തരത്തില്‍ കഞ്ചാവ് കടത്തുന്നതായി രഹസ്യവിവരം ലഭിക്കുന്നത്.
രക്ഷപ്പെട്ട പ്രതികള്‍ ജില്ല വിട്ടിട്ടില്ലെന്നും ഇവര്‍ക്കായി അന്വേഷണം നടത്തി വരികയാെണന്നും ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എ. നെല്‍സണ്‍ പറഞ്ഞു. പെരിഞ്ചാംകുട്ടി മേഖലയില്‍ വന്‍ കഞ്ചാവ് ശേഖരമുള്ളതായി വിവരം ലഭിച്ചതായും വനംവകുപ്പുമായി സഹകരിച്ച് സംയുക്ത പരിശോധന ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: