കൊച്ചി: ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തി. ജഡ്ജിമാരുടെ ചേംബറുകളിലും സ്റ്റെനോപൂളുകളിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ല.
കോടതി മുറികളിലെ നിയമ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് തടസമില്ലെങ്കിലും ജഡ്ജിമാരുടെ ചേംബറുകളിലും സ്റ്റെനോപൂളുകളിലും പ്രവേശിക്കരുതെന്ന് ഹൈക്കോടതിയിലെ പബ്ളിക് റിലേഷന്‍സ് ഓഫീസില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
നേരത്തെ വിവിധ ജഡ്ജിമാരുടെ ചേംബറുകളില്‍ നിന്ന് വിധി ന്യായങ്ങള്‍ വായിച്ചു നോക്കുന്നതിനും പ്രധാനപ്പെട്ട വസ്തുതകള്‍ കുറിച്ചെടുക്കുന്നതിനും അനുമതി ഉണ്ടായിരുന്നു. കൂടാതെ വിധിന്യായങ്ങള്‍ ടൈപ്പ് ചെയ്യുന്ന സ്റ്റെനോപൂളില് നിന്ന് ഉത്തരവുകളുടെ പ്രസക്ത ഭാഗങ്ങള്‍ വായിച്ചു മനസിലാക്കാനും സൗകര്യം നല്‍കിയിരുന്നു.
ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഉത്തരവുകള്‍ ഹൈക്കോടതിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയോ പബ്ളിക് റിലേഷന്‍സ് ഓഫീസില്‍ നിന്ന് ലഭ്യമാക്കുകയോ ചെയ്താലേ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭ്യമാകൂ. വിധിന്യായങ്ങള്‍ അതത് ദിവസം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന രീതി ഹൈക്കോടതിയിലില്ല.
മാത്രമല്ല, ഇടക്കാല വിധികള്‍ വെബ്സൈറ്റില്‍ നല്‍കുന്നുമില്ല. ഈ സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിധിന്യായങ്ങളുടെ പകര്‍പ്പുകള്‍ എങ്ങനെ ലഭ്യമാക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുമില്ല. അതേ സമയം ഇത്തരമൊരു നിയന്ത്രണം താല്കാലികമാണെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു.
മറ്റു കോടതി പരിസരങ്ങളിലും ഹൈക്കോടതിയിലും പരിസരത്തും പ്രകടനം നടത്തുന്നതും സംഘംചേരുന്നതും നിരോധിച്ചുകൊണ്ടുള്ള കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവ് ജില്ലാ കോടതികളുള്പ്പെടെയുള്ളവയ്ക്കും ബാധകമാക്കി.
മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളിലെ കോടതികളുടെ കാര്യത്തില്‍ ഈ ഉത്തരവ് പ്രായോഗികമായി നടപ്പാക്കുന്നതിന് സര്‍ക്കാരിന്റെ നിലപാട് അറിയിക്കാനും ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചു. ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതിയിലെ പബ്ളിക് റിലേഷന്‍സ് ഓഫീസ് നല്കിയ കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: