തിരുവനന്തപുരം: കല്ലട ജലസേചന പദ്ധതി അഴിമതിക്കേസില്‍ മുന്‍ എന്‍ജിനീയര്‍മാരുള്‍പ്പടെ നാലുപേര്‍ക്ക് അഞ്ചുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി എ.ബദറുദ്ദീനാണ് ശിക്ഷ വിധിച്ചത്. ജലസേചന വകുപ്പ് മുന്‍ എന്‍ജിനീയര്‍ ഗണേശന്, വിശ്വനാഥന് ആചാരി, കെ.രാജഗോപാലന്‍, കരാറുകാരനായ കെ.എന്‍.മോഹനന് എന്നിവരെയാണ് ശിക്ഷിച്ചത്. 1990ല്‍ നടന്ന കരാര്‍ പണിക്ക് സര്‍ക്കാര്‍ തന്നെ കരിങ്കല്ലും മണലും വിതരണം ചെയ്തിരുന്നു.
എന്നാല്‍ പണിപൂര്‍ത്തിയായി നാല് വര്‍ഷത്തിന് ശേഷം വീണ്ടും ഉപകരാര്‍ ഉണ്ടാക്കി കരിങ്കല്ലും മണലും കരാറുകാരന് സ്വന്തം ചെലവില്‍ പുറത്തു നിന്ന് കൊണ്ടുവന്നതാണെന്ന് കാണിച്ച് 2,19,195 രൂപ തട്ടിയെടുത്തെന്നാണ് വിജിലന്‍സ് കേസ്. പ്രതികളുടെ പ്രായം കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി നിരസിച്ചു.
വ്യാജരേഖകളും ബില്ലുകളും ചമച്ച് പ്രതികള്‍ ലക്ഷങ്ങള്‍ തട്ടിയെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 1993-94 കാലയളവിലാണ് കല്ലട ജലസേചന പദ്ധതി പൂര്‍ത്തിയായത്. 714 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. കല്ലട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി അഴിമതികേസുകള് കോടതികളുടെ പരിഗണനയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: