കാസര്‍കോട്: ധനമന്ത്രി തോമസ് ഐസക്കിനെ വിശ്വാസമില്ലാത്തതിനാലാണ് ഗീത ഗോപിനാഥിനെ മുഖ്യമന്ത്രി പിണറായി വിജയന് സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതെന്ന് ബിജെപി ദേശീയ സമിതിയംഗം വി. മുരളീധരന് പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭാംഗങ്ങളില്‍ പിണറായിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് ഉപദേഷ്ടാക്കളുടെ നിയമനം കാണിക്കുന്നത്. ജനങ്ങളോട് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പറയുന്നത് ഒന്ന,് നടപ്പിലാക്കുന്നത് മറ്റൊന്ന്. പാര്‍ട്ടി നിലപാടാണോ ഉപദേഷ്ടാക്കളുടെ നിലപാടാണോ സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കണം.
തോമസ് ഐസക് സാമ്പത്തിക ശാസ്ത്രജ്ഞനാണ്. ഇങ്ങനെയൊരു വ്യക്തി തന്നെ മന്ത്രിയായി സര്ക്കാറിലുണ്ടായിരിക്കെയാണ് ഒരു ഉപദേഷ്ടാവിനെ നിയമിച്ചത്. ആഗോളവത്കരണ, ഉദാരവത്കരണ നയങ്ങളെ അനുകൂലിക്കുന്ന ഗീതയുടെ നിയമനം ഇടതുമുന്നണിയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധവുമാണ്.
ഉദാരവത്കരണ നയങ്ങളുള്ള അമേരിക്കയിലെ അഞ്ചോളം സാമ്പത്തിക സ്ഥാപനങ്ങളുടെ ഉപദേഷ്ടാവ് കൂടിയാണ് ഗീത. ഭാരതത്തില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഉദാരവത്കരണത്തിന് ശക്തി പോരെന്ന് വാദിക്കുന്ന ആളാണ് ഗീത. ഇടതു മുന്നണിയുടെ നയത്തില്‍ മാറ്റം വരുത്തിയെങ്കില്‍ പിണറായി അത് തുറന്നു പറയണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു. ഗീതയുടെ ഉപദേഷ്ടാവ് സ്ഥാനം ധനകാര്യ മന്ത്രിക്ക് മുകളിലാണോയെന്ന് വ്യക്തമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: