തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐക്കാര്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും മണിക്കൂറുകളോളം ബന്ദികളാക്കി. ഒന്നും ചെയ്യാനാകാതെ പോലീസ് നോക്കിനിന്നു. ഇന്നലെ വൈകുന്നേരം കോളേജ് വിടുന്ന സമയത്താണ് അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ബന്ദികളാക്കിയത്.
കോളേജില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറ കഴിഞ്ഞ ദിവസം എസ്എഫ്ഐയിലെ ചിലര്‍ തല്ലിത്തകര്‍ത്തു. അധ്യാപകരും വിദ്യാര്‍ത്ഥികളും കണ്ടുനില്‍ക്കെയാണ് ക്യാമറ തച്ചുടച്ചത്. പ്രിന്‍സിപ്പാളിനെ വിവരം അറിയിച്ചതിനെതുടര്‍ന്ന് ക്യാമറ തല്ലിത്തകര്‍ത്ത വിദ്യാര്‍ത്ഥികളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
ഇന്നലെ വൈകുന്നേരം 3.30 തോടെ പുറത്ത് നിന്നെത്തിയ ഡിവൈഎഫ്ഐക്കാര്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികളെയും കൂട്ടി പ്രിന്‍സിപ്പലിനു മുന്നില്‍ എത്തി സസ്പെന്‍ഡ് ചെയ്തവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. തിരികെയെടുക്കണമെങ്കില് കൗണ്‍സില്‍ കൂടി തീരുമാനിക്കണമെന്നും ഏകപക്ഷീയമായി തീരുമാനം മാറ്റാന്‍ സാധിക്കില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇതോടെ പ്രിന്‍സിപ്പലിന്റെ മേശയ്ക്കു മുകളില്‍കയറി നിന്ന് അസഭ്യം പറയുകയും കസേരകള്‍ എടുത്തെറിയുകയും ചെയ്തു.
തീരുമാനം പുനഃപരിശോധിച്ചിട്ട് പുറത്ത് പോയാല്‍ മതിയെന്നും കോളേജ് ഗേറ്റും ക്ലാസ് ്റൂമും അടച്ച് എല്ലാപേരെയും ബന്ദിയാക്കാനും പുറത്ത് നിന്ന് എത്തിയവര്‍ എസ്എഫ്ഐ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. ഇതോടെ വാച്ച്മാനെ ഭീഷണിപ്പെടുത്തി ഗേറ്റിന്റെ താക്കോല്‍ കൈവശപ്പെടുത്തി ഗേറ്റുകള്‍ താഴിട്ട് പൂട്ടി. ഗേറ്റ് പൂട്ടിയതോടെ ക്ലാസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചില്ല. വിദ്യാര്‍ത്ഥികള്‍ തിരികെ ക്ലാസില്‍ കയറിയതോടെ ക്ലാസ്മുറികളും പൂട്ടി. അസഭ്യ വര്‍ഷവുമായി ഒരൂ കൂട്ടം വിദ്യാര്‍ത്ഥികള്‍ പുറത്ത് നിലകൊണ്ടു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാത്തതിനെ തുടര്‍ന്ന് അധ്യാപികമാര്‍ ക്ഷുഭിതരായി. ഇതോടെ വിദ്യാര്‍ത്ഥിനികളെയും അധ്യാപികമാരെയും പുറത്ത് പോകാന്‍ ആവശ്യപ്പെട്ട് ഗേറ്റ് തുറന്നു. ആണ്‍കുട്ടികളെ പുറത്ത് വിടാനോ പ്രിന്‍സിപ്പല്‍ റൂമിലെ ഉപരോധത്തിന് നിന്നു പിന്മാറാനോ എസ്എഫ്ഐക്കാര്‍ തയ്യാറായില്ല.
പോലീസ് വിവരം നല്‍കിയതിനുസരിച്ച് സിപിഎം നേതാക്കള്‍ ഇടപെടുകയും സമവായത്തിലൂടെ പ്രശ്നം ചര്‍ച്ചചെയ്ത് പരിഹരിക്കാം എന്ന് അറിയിച്ചതിനെ തുടര്‍ന്ന് രാത്രിയോടെ ഉപരോധം പിന്‍വലിച്ചു. അപ്പോഴും ആണ്‍കുട്ടികള്‍ പുറത്തുപോകാന്‍ സാധിക്കാതെ ഭയന്ന് നില്ക്കുന്നുണ്ടായിരുന്നു. അധ്യാപികമാര്‍ ഇടപെട്ടാണ് രാത്രിയോടെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പുറത്ത് വിട്ടത്
കഴിഞ്ഞ ആഴ്ചയിലും ഇത്തരത്തില്‍ കോളേജില്‍ എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ക്യാന്‍സര്‍ ബാധിതര്‍ക്ക് ചികിത്സാ ധനസഹായം എന്ന രീതിയില്‍ ധന ശേഖരണം നടത്തുന്നത് കോളേജില്‍ പതിവാണ്. പിരിക്കുന്ന തുക എസ്എഫ്ഐക്കാര്‍ കീശയിലാക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ അധ്യാപകര്‍ പ്രിന്‍സിപ്പലിനോട് പരാതിപ്പെടാറുണ്ടെങ്കിലും നടപടിയെടുക്കാറില്ല.
കഴിഞ്ഞ ദിവസം ഇത്തരത്തില്‍ പിരിവ് നടത്താന്‍ വന്നത് അധ്യാപകര്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് പിരിവ് നല്‍കാത്ത ക്ലാസ് റൂമിലെ കസേരകളും മേശയുമൊക്കെ തച്ചുടച്ചു. പരാതിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടപടിയെടുത്തു. എന്നാല്‍, മാപ്പപേക്ഷ എഴുതി വാങ്ങി പ്രശ്നം ഒതുക്കി തീര്‍ക്കുകയായിരുന്നു. പുറത്ത് നിന്ന് എത്തുന്നവരാണ് കോളേജില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്ന് അധ്യാപകര്‍ പറയുന്നു.
ഇടതുപക്ഷ സംഘടനയില്‍പ്പെട്ട അധ്യാപകരോടു പോലും അനാവശ്യം പറഞ്ഞ് എസ്എഫ്ഐക്കാര്‍ തട്ടിക്കയറുകയും കേള്‍ക്കാന്‍ അറയ്ക്കുന്ന തരത്തില്‍ അസഭ്യവര്‍ഷവും നടത്താറുണ്ട്. എസ്എഫ്ഐക്കാര്‍ കാട്ടിക്കൂട്ടുന്ന അക്രമങ്ങള്‍ക്കു മുന്നില്‍ അധ്യാപകര്‍ കണ്ണടയ്ക്കാറാണ് പതിവ്. എതിരഭിപ്രായം പറയുന്നവരുടെ വാഹനങ്ങളുടെ കാറ്റ് അഴിച്ചു വിടുമെന്നതിനാല്‍ ഒന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അധ്യാപകന്മാര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: