കണ്ണൂര്‍: കാക്കയങ്ങാട് ബിജെപി പ്രവര്‍ത്തകന്റെ ഏഴുവയസ്സ് പ്രായമുളള പിഞ്ചുബാലനെ സിപിഎം സംഘം വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ കേസിലെ പ്രതിയുടെ മാതാപിതാക്കളെ മുന്നില്‍ നിര്‍ത്തി സിപിഎം നേതൃത്വത്തിന്റെ നാടകം.
പിഞ്ചുകുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സിപിഎം നടപടിക്കെതിരെ പ്രദേശത്തും സംസ്ഥാനത്താകമാനം പ്രതിഷേധം വ്യാപകമാവുകയും ദേശീയതലത്തില്‍ തന്നെ പ്രശ്നം ചര്‍ച്ച ചെയ്യപ്പെടുകയും വിഷയത്തില്‍ പാര്‍ട്ടി ഒറ്റപ്പെടുകയും ചെയ്തതോടെയാണ് പ്രതിയുടെ മാതാപിതാക്കളെക്കൊണ്ട് ഇന്നലെ പത്രസമ്മേളനം നടത്തിച്ചത്. സിപിഎമ്മിന്റെ രണ്ട് പ്രാദേശിക നേതാക്കളായ ഉണ്ണികൃഷ്ണന്, ബിജു എന്നിവരുടെ സാന്നിധ്യത്തിലാണ് മാതാപിതാക്കള്‍ ഇത്തരത്തില്‍ ഒരു സംഭവമേ കാക്കയങ്ങാട് നടന്നിട്ടില്ലെന്ന രീതിയില്‍ കളളപ്രചരണവുമായി രംഗത്തെത്തിയത്.
കുടുംബവഴക്കിനെ ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും ബിജെപിയുടെ നിലപാട് തിരുത്തണമെന്നുമാണ് പിഞ്ചുബാലനായ കാര്‍ത്തിക്കിനെ അക്രമിച്ച കേസിലെ പ്രതിയും കുട്ടിയുടെ അമ്മാവനുമായ മനുവിന്റെ പിതാവ് പി.തങ്കപ്പനും ഭാര്യ ഗീതയും പത്രസമ്മേളനം നടത്തി പറഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ തന്റെ വീട്ടില്‍ കയറി മകളുടെ ഏഴ് വയസ്സുകാരന്റെ കൈവെട്ടിയെന്ന വാര്‍ത്ത തെറ്റാണെന്നും തന്റെ മകനും കേസിലെ പ്രതിയുമായ മനുവും മകള്‍ രമ്യയും തമ്മിലുണ്ടായ കുടുംബ വഴക്കിനിടയില്‍ വിറകെടുത്ത് മര്‍ദ്ദിക്കുവാന്‍ നോക്കുകയും ഒഴിഞ്ഞ് മാറിയതിനെ തുടര്‍ന്ന് അടി ജനല്‍ചില്ലിന് കൊള്ളുകയും തൊട്ടടുത്ത് നിന്ന ഏഴ് വയസ്സുകാരനായ മകളുടെ കുട്ടിയുടെ കൈയ്യില്‍ കൊള്ളുകയും ചെയ്യുകയായിരുന്നുവെന്ന പച്ചക്കളളമാണ് സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ പത്രസമ്മേളനം നടത്തി ഇന്നലെ പടച്ചുവിട്ടത്.
കഴിഞ്ഞ മെയ് 20 ന് രാഷ്ട്രീയ വിരോധം വെച്ച് കാര്‍ത്തിക്കിനെ അമ്മാവനും സിപിഎം പ്രവര്‍ത്തകനായ മനുവും മറ്റ് രണ്ട് സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. കാര്‍ത്തിക്കിന്റെ പിതാവും ബിജെപി പ്രവര്‍ത്തകനുമായ രാഹുലിനെ അന്വേഷിച്ച് വീട്ടിലെത്തിയ സംഘം രാഹുലിനെ കിട്ടാത്ത ദേഷ്യത്തിന് കാര്‍ത്തിക്കിനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. കൈക്ക് ഗുരുതരമായി പരിക്കേറ്റ കാര്‍ത്തിക് ആഴ്ചകളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. അധ്യയന വര്‍ഷാരംഭത്തില്‍തന്നെ സിപിഎം അക്രമത്തിലേറ്റ പരിക്കു കാരണം ദിവസങ്ങളോളം സ്ക്കൂളില്‍ പോകാന്‍ സാധിച്ചിരുന്നില്ല.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രമായ മുഴക്കുന്നില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി കാര്‍ത്തിക്കിന്റെ മാതാവും തങ്കപ്പന്റെ മകളുമായ രമ്യ മത്സരിച്ചിരുന്നു. ഇതിലുളള വൈരാഗ്യം കാരണം കാര്‍ത്തിക്കിന്റെ കുടുംബത്തെ സിപിഎം നിരന്തരമായി ഭീഷണിപ്പെടുത്തി വരികയായിരുന്നു. കാര്‍ത്തിക്കിന് നേരെ നടന്ന അക്രമത്തിനു ശേഷം സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇവരുടെ വീടിനു നേരെ കല്ലേറു നടത്തുകയും വീട് തീവെച്ച് നശിപ്പിക്കാനുളള ശ്രമവും നടന്നിരുന്നു. മനുവിന്റെ പേരില്‍ നിരവധി കേസുകള്‍ പ്രദേശത്തെ അക്രമങ്ങളുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. പിഞ്ചുകുഞ്ഞിന് നേരെ പോലും അക്രമം നടത്തുന്ന സിപിഎമ്മിന്റെ പൈശാചികതക്കെതിരെ കഴിഞ്ഞ ദിവസം കാക്കയങ്ങാട് ബിജെപിയുടെ നേതൃത്വത്തില്‍ വിശദീകരണ യോഗം നടന്നിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ വന്‍ ജനസഞ്ചയം എത്തിച്ചേര്‍ന്നിരുന്നു. സിപിഎം പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേര് പരിപാടിയില്‍ സംബന്ധിച്ചിരുന്നു. പിഞ്ചുകുഞ്ഞ് അക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം പ്രദേശത്തെ സിപിഎമ്മിനകത്ത് വിഭാഗീയത ഉയരുകയും ഇത് ഇപ്പോഴും നിലനില്‍ക്കുകയുമാണ്. പ്രവര്‍ത്തകര്‍ സംഭവത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും അകലുന്നുവെന്ന് മനസ്സിലാക്കിയാണ് പാര്‍ട്ടി നേതൃത്വം വെട്ടേറ്റ പിഞ്ചുബാലന്റെ കുടുംബക്കാരെ കൂട്ടുപിടിച്ച് പുതിയ കളളക്കഥകളുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: