ഫിലഡല്‍ഫിയ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഹിലരി ക്ലിന്റണെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ചതുര്‍ദിന കണ്‍വന്‍ഷനിലാണ് ഔദ്യോഗിക പ്രഖ്യാപനം. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് രു വനിത യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ആകെ 4763 പ്രതിനിധികളാണ് ഡെമോക്രാറ്റിക് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. ഇതില്‍ 2383 പേരുടെ പിന്തുണയാണ് ഹില്ലരി നേടിയത്. പ്രൈമറികളില്‍ ഹില്ലിരിയുടെ കടുത്ത എതിരാളിയായിരുന്ന ബേര്‍ണി സാന്ഡേഴ്സണ് 1,865 വോട്ടുകളാണ് ലഭിച്ചത്.
കണ്‍വന്‍ഷനില്‍ പ്രഥമവനിത മിഷേല്‍ ഒബാമയും സെനറ്റര്‍ ബേര്‍ണി സാന്‍ഡേഴ്സും ഹില്ലരിക്കു പിന്തുണ പ്രഖ്യാപിച്ചു പ്രസംഗിച്ചിരുന്നു. എന്നാല്‍ സാന്‍ഡേഴ്സിന്റെ ചില അനുയായികള്‍ ബഹളമുണ്ടാക്കി. സാന്‍ഡേഴ്സാണു നേതൃത്വത്തില്‍ വരേണ്ടതെന്ന് അവര്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
2001-ല്‍ ന്യൂയോര്‍ക്ക് സെനറ്ററായി ഉജ്വല വിജയം നേടിയ ഹില്ലരി അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ ഔദ്യോഗികസ്ഥാനത്തെത്തുന്ന പ്രഥമ വനിതയായിരുന്നു. 2009ല്‍ അമേരിക്കയുടെ 67-ാമത് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി നിയമിതയായി. 2013 വരെ ഈ സ്ഥാനത്തു തുടര്‍ന്ന അവര്‍ മികച്ച ഭരണാധികാരി, നയതന്ത്രജ്ഞ എന്നീ നിലകളില്‍ തന്റെ മികവ് തെളിയിച്ചു.
പൊതുജീവിതത്തിന്റെ തുടക്കം മുതല്‍ സ്ത്രീ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി നിലകൊണ്ട നേതാവായിരുന്നു ഹില്ലരി ക്ലിന്റണ്. നേരത്തേ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: