കൊല്ലം: പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ഓയൂര്‍, കൊട്ടറ, കൈതരപ്പൊയ്ക വീട്ടില്‍ മണിയന്‍പിള്ളയെ കുത്തിക്കൊന്ന കേസില്‍ പ്രതി ആട് ആന്റണിക്ക് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ജോര്‍ജ്ജ് മാത്യുവിന്റേതാണ് വിധി.
ജീവപര്യന്തത്തിന് പുറമേ കൊലപാതകശ്രമത്തിന് 307-ാം വകുപ്പ് പ്രകാരം പത്തുവര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും, പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് 333-ാം വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം തടവും 25000 രൂപ പിഴയും, വ്യാജരേഖചമയ്ക്കലിന് 468, 471 വകുപ്പുകള്‍ പ്രകാരം ഓരോ വര്‍ഷം വീതം തടവും വിധിച്ചു. മരിച്ച മണിയന്‍പിള്ളയുടെ കുടുംബത്തിനും പരിക്കേറ്റ ജോയിയുടെ കുടംബത്തിനും രണ്ട് ലക്ഷം രൂപ വിതം നഷ്ടപരിഹാരം നല്‍കണമെന്നും വിധിച്ചിട്ടുണ്ട്. ശിക്ഷ വെവ്വേറെ അനുഭവിക്കണം. ജീവപര്യന്തത്തിന് സര്‍ക്കാര്‍ ഇളവ് നല്കിയാലും മറ്റ് വകുപ്പുകള്‍ക്ക് 15 വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണമെന്ന് കോടതി എടുത്തുപറഞ്ഞു.
ഇന്നലെ രാവിലെ 10.50 ന് കനത്ത പോലീസ് സുരക്ഷയിലാണ് ആട് ആന്റണിയെ കോടതിയില്‍ എത്തിച്ചത്. തുടര്‍ന്ന് കോടതി പ്രതിഭാഗത്തിന്റെ വാദം കേള്‍ക്കുകയായിരുന്നു. താന്‍ നിരപരാധിയാണെന്ന് ആന്റണി കോടതിയോട് വീണ്ടും പറഞ്ഞു. അതേ സമയം പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും ജീവിതാവസാനം വരെ ജയിലില്‍ ഇടണമെന്നുമുള്ള ആവശ്യമാണ് പ്രോസിക്യൂഷന് ഉന്നയിച്ചത്.
തുടര്‍ന്ന് കോടതി ഉച്ചയ്ക്ക് രണ്ട് മണിയോടെ വിധി പറയുകയായിരുന്നു. തെളിവ് നശിപ്പിക്കല്‍ ഒഴിച്ച് പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം അംഗീകരിച്ചാണ് കോടതി വിധി. ജൂണ്‍ 13നാണ് ആട് ആന്റണി കേസ് വിചാരണ ആരംഭിച്ചത്. ഒരുമാസത്തോളം നീണ്ട വിചാരണയില്‍ പോലീസുകാരടക്കം ഇരുനൂറോളം സാക്ഷികളെ വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. മോഹന്‍രാജും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. അഹ്സറും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: