രാമേശ്വരം: കഴിഞ്ഞ വര്‍ഷം വിടപറഞ്ഞ മുന്‍രാഷ്ട്രപതിയും ഭാരതത്തിന്റെ മിസൈല്‍ പദ്ധതിയുടെ പ്രണേതാവുമായ ഡോ. അബ്ദുള്‍ കലാമിന് രാജ്യത്തിന്റെ പ്രണാമം. ഇന്നലെ രാവിലെ ജന്മനാടായ രാമേശ്വരത്ത് അദ്ദേഹത്തെ കബറടക്കിയ പേയ്കരമ്പില് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും കേന്ദ്രഗ്രാമവികസന മന്ത്രി വെങ്കയ്യ നായിഡുവും ചേര്‍ന്ന് അദ്ദേഹത്തിന്റെ പൂര്‍ണ്ണകായ വെങ്കലപ്രതിമ അനാഛാദനം ചെയ്തു.
ഇതോടനുബന്ധിച്ച് പ്രതിരോധമന്ത്രാലയം ഡോ.കലാമിന്റെ ജീവിതവും ദൗത്യങ്ങളും നേട്ടങ്ങളും എല്ലാം വിവരിക്കുന്ന മിഷന് ഓഫ് ലൈഫ് എന്ന ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. ഇവിടെ ദേശീയ സ്മാരകത്തിനുള്ള ശിലയും ഇരുവരും ചേര്‍ന്ന് സ്ഥാപിച്ചു.കഴിഞ്ഞ വര്‍ഷം ജൂലൈ 27നാണ് മേഘാലയത്തിലെ ഷില്ലോങ്ങില്‍ ഒരു പ്രസംഗം നടത്തവേ അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്. ഡോ. കലാം എന്നും നമ്മുടെ മനസില്‍ ജീവിക്കും. അദ്ദേഹത്തിന്റെ ചിന്തകള്‍ എന്നും നമ്മിലുണ്ടാകും.
വെങ്കല പ്രതിമ അനാഛാദനം ചെയ്ത് എം വെങ്കയ്യ നായഡു പറഞ്ഞു. അദ്ദേഹം അകന്നുപോയിയെന്ന് വിശ്വസിക്കാന്‍ നമുക്കിന്നും ബുദ്ധിമുട്ടാണ്. പ്രതിമയ്ക്കു പുറമേ പേയ്ക്കരമ്പില് ഇന്നലെ ശിലാസ്ഥാപനം നടത്തിയ ദേശീയ സ്മാരകം കൃത്യ സമയത്തു തന്നെ പൂര്‍ത്തിയാക്കുമെന്നും വെങ്കയ്യ പറഞ്ഞു. കേന്ദ്രത്തിന്റെ അമൃത് നഗരം പദ്ധതിയില്‍ രാമേശ്വരത്തെ ഉള്‍പ്പെടുത്തിയതായും ഇവിടുത്തെ മാലിന്യനിര്‍മ്മാജ്ജന പദ്ധതിക്ക് 42 കോടി രൂപയും പാര്‍ക്കുകളുടെ വികസനത്തിന് മൂന്നു കോടി രൂപയും നീക്കിവച്ചതായി വെങ്കയ്യ നായിഡു പറഞ്ഞു.
ആയിരങ്ങളാണ് അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ പേയ്ക്കരമ്പിലേക്ക് ഒഴുകിയെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോ. കലാമിന് ആദരാഞ്ജലിയര്‍പ്പിച്ചു. അദ്ദേഹത്തിന്റെ അഭാവം ഒരിക്കലും നികത്താന്‍ കഴിയില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: