ആലപ്പുഴ: കായല്‍ടൂറിസം മേഖലയില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സ്വകാര്യ സംരംഭകരും, വിനോദസഞ്ചാരികളും തയ്യാറാകുന്നില്ല. പോലീസിന്റെയും അധികൃതരുടെയും പരിശോധനകളെ സഞ്ചാരികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുമെന്ന് ആരോപിച്ച് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തടയുന്നു.
അപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ ബോട്ടുകളുടെ അപ്പര്‍ഡെക്ക് യാത്ര നേരത്തെ തന്നെ നിരോധിച്ചിരുന്നെങ്കിലും ഇപ്പോഴും നിര്‍ബാധം തുടരുകയാണ്. യാത്രാബോട്ടുകളുടെ അപ്പര്ഡെക്കുകളില് പ്രത്യേകം കസേരകള്‍ നിരത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. ഇത് ബോട്ടുകളുടെ ബാലന്‍സ് തെറ്റുന്നതിനും അപകട സാദ്ധ്യത വര്‍ദ്ധിക്കുന്നതിനും ഇടയാക്കുന്നു.
മുന്‍കാലങ്ങളില്‍ അപ്പര്‍ഡെക്ക് യാത്ര തടയുന്നതിനായി പോലീസും ടൂറിസം അധികൃതരും തുടര്‍ച്ചയായി പരിശോധന നടത്തിയിരുന്നു. പല യാത്രാബോട്ടുകളിലും അനുവദനീയമായതിലും അധികം യാത്രക്കാരെ കയറ്റുന്നതും പ്രശ്നം സൃഷ്ടിക്കുന്നു.
മറ്റൊരു പ്രധാന പ്രശ്നം യാതൊരുവിധ നിയന്ത്രണവും ഇല്ലാതെയുള്ള മദ്യപാനമാണ്. ഹൗസ്ബോട്ടുകളിലാണ് മദ്യലഹരിയിലുള്ള അപകടങ്ങള്‍ വര്‍ദ്ധിക്കുന്നത്.
നിരവധി വിനോദസഞ്ചാരികളാണ് മദ്യലഹരിയില്‍ ബോട്ടുകളില്‍ നിന്ന് കായലില്‍ വീണ് മരിക്കുകയും അപകടത്തില്‍പ്പെടുകയും ചെയ്തിട്ടുള്ളത്. കൂട്ടമായി എത്തുന്ന സഞ്ചാരികള്‍ പലപ്പോഴും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാറില്ല. മദ്യലഹരിയില്‍ അപ്പര്‍ഡെക്കില്‍ യാത്ര ചെയ്യുന്നതിനിടെ കായലില്‍ കാലുതെറ്റി വീഴുന്ന സംഭവവും പതിവായി കഴിഞ്ഞു.
രാത്രികാലങ്ങളിലാണ് ഇത്തരം അപകടങ്ങള്‍ കൂടുതലായും സംഭവിക്കുന്നത്. ഇതുകൂടാതെ മയക്കുമരുന്നുകളും, കഞ്ചാവും ഈ മേഖലയില്‍ സുലഭമാണ്. കായലിന് നടുക്ക് നങ്കുരമിടുന്ന ബോട്ടുകളില്‍ പരിശോധന കുറവായതിനാല്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ഏറെ സൗകര്യമാണ്. അനാശാസ്യവും ലഹരി മരുന്ന് ഉപയോഗവും കായല്‍ടൂറിസം രംഗത്ത് അടുത്തിടെയായി വര്‍ദ്ധിക്കുകയാണ്. ഈ മേഖലയിലെ കടുത്ത മത്സരമാണ് ഇത്തരക്കാര്‍ക്ക് ഗുണകരമാകുന്നത്.
നേരത്തെ തേക്കടി ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഹൗസ്ബോട്ടുകളിലും മറ്റു ബോട്ടുകളിലും സഞ്ചരിക്കുന്നവര്‍ ലൈഫ് ജാക്കറ്റ് ധരിക്കണമെന്ന് നിബന്ധന കര്‍ശനമാക്കിയിരുന്നു. ഇപ്പോള്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല. ലൈഫ്ബോയി അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ പോലും മതിയായ എണ്ണം ബോട്ടുകളിലില്ലായെന്നതാണ് ദുരവസ്ഥ.
കായല്‍ ടൂറിസം അനുദിനം വളരുമ്പോഴും സുരക്ഷിതത്വം കുറയുകയാണ്.
ആയിരത്തിലേറെ ഹൗസ്ബോട്ടുകളാണ് ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ നല്ലൊരു ശതമാനത്തിനും രജിസ്ട്രേഷന് പോലുമില്ല. ഇത് കൂടാതെ നൂറു കണക്കിന് സ്വകാര്യ യാത്രാ ബോട്ടുകളും സര്‍വീസ് നടത്തുന്നു. അനിയന്ത്രിതമായ വളര്‍ച്ചയും, സുരക്ഷാ ഭീഷണിയും, അടിസ്ഥാന സൗകര്യങ്ങളില്ലായ്മയും, മലിനീകരണവും ഈ മേഖലയ്ക്ക് തന്നെ തിരിച്ചടിയാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: