നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ ചൈനീസ് കടന്നുകയറ്റമെന്ന് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ചമോലിയില്‍ അതിര്‍ത്തിക്കടുത്തുള്ള ഭാഗത്താണ് ചൈനീസ് സൈന്യം കടന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ കടന്നുകയറ്റമില്ലെന്നാണ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് വ്യക്തമാക്കിയത്.
അതിര്‍ത്തിയില്‍ കൂടുതല്‍ ചൈനീസ് സൈനികരെ കാണാനുണ്ട്. എന്നാല്‍ അത് കടന്നുകയറ്റമല്ല. റാവത്ത് തുടര്‍ന്നു. റവന്യൂ അധികൃതരെ അവിടേക്ക് അയച്ചിരുന്നു. അവര്‍ റിപ്പോര്‍ട്ട് നല്കി. അവിടെ ചൈനീസ് സാന്നിധ്യമുണ്ടെന്നുമാത്രമാണ് റിപ്പോര്‍ട്ട്. ആശങ്കപ്പെടാന്‍ ഒന്നുമില്ല. റാവത്ത് പറഞ്ഞു.
ഇത് കടന്നുകയറ്റമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടും. ചൈനയുമായി ഉത്തരാഖണ്ഡ് 350 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. മുന്‍പും പലകുറി ചൈനീസ് പട്ടാളം ഇവിടെ കടന്നിട്ടുണ്ട്.
അതിര്‍ത്തിയില്‍ സൈന്യമില്ലാത്ത ബാരാഹോതിയിലാണ് ചൈനീസ് പട്ടാളത്തിന്റെ സാന്നിധ്യമുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചമോലി ജില്ലാ മജിസ്ട്രേറ്റ് സ്ഥലം സന്ദര്‍ശിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്.
1957 മുതല്‍ ഇരുരാജ്യങ്ങള്‍ക്കും ഇടയ്ക്കുള്ള 80 ചതുരശ്ര കിലോമീറ്റര്‍ തര്‍ക്ക പ്രദേശമാണെന്ന് അംഗീകരിച്ചിട്ടുള്ളതാണ്. പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് തീരുമാനവും. ഇവിടെയാണ് ചൈനീസ് സൈന്യം കയറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇവിടെ 2013ലും 2014ലും ചൈന കടന്നുകയറിയിരുന്നു. ഇവിടം വെറും മേച്ചില്‍ പുറങ്ങളാണ്. ഗ്രാമീണ ആടുകളെയും പശുക്കളെയും മേയ്ക്കുന്ന മേഖല. ഹോതി നദിയും പാര്‍വ്വതീ കുണ്ഡും ഇവിടെയാണ്. ഇതിനടുത്ത് ഒരു ചെറിയ കാളീ ക്ഷേത്രവും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: