മണക്കാട്: അരിക്കുഴയ്ക്ക് സമീപം പുലി ഇറങ്ങിയെന്ന അഭ്യൂഹം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയാണ് അരിക്കുഴ കെഎഫ്സി പ്ലാന്റേഷന്റെ നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് നാട്ടുകാര്‍ പുലിയുടെതെന്ന് സംശയിക്കുന്ന കാല്‍പ്പാട് കണ്ടത്. ചിലര്‍ പുലിയെന്നു സംശയിക്കുന്ന ജീവിയെ കണ്ടതായും പറഞ്ഞ് പരത്തി. തുടര്‍ന്ന് നിരവധി ആളുകളാണ് മേഖലയിലേക്ക് ഒഴുകിയെത്തിയത്. തൊടുപുഴയില്‍ നിന്നും വനംവകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് നിന്ന് ലഭിച്ച കാല്‍പ്പാട് പുലിയുടെതല്ലന്നാണ് വനംവകുപ്പ് നല്കുന്ന വിശദീകരണം. പ്രദേശത്ത് ആകെ പരിശോധന നടത്തിയതായും സംശയിക്കപ്പെട്ട രീതിയില്‍ ഒന്നും കണ്ടില്ലെന്നും തൊടുപുഴ റേഞ്ച് ഓഫീസര്‍ സജീവ് കുമാര്‍ പറഞ്ഞു. നായ ഇനത്തില്‍പ്പെട്ട ജീവിയുടെ കാല്‍പ്പാടാണ് കണ്ടതെന്നാണ് വനംവകുപ്പ് നല്കുന്ന വിശദീകരണം. ഇതോടെയാണ് നാട്ടുകാര്‍ പിരിഞ്ഞ് പോകുവാന്‍ തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: