ചെങ്ങന്നൂര്‍: തീവണ്ടി യാത്രയ്ക്കിടെ കാണാതായ സൈനികന്റെ കുടുംബം തലചായ്ക്കാന്‍ ഇടമില്ലാതെ വലയുന്നു. ആസാം റൈഫിള്‍സില്‍ ഹവീല്‍ദാര്‍ ആയിരുന്ന മുളക്കുഴ പിരളശ്ശേരി ആമ്പല്ലൂര്‍ വീട്ടില്‍ ഡി.സുശീലന്റെ കുടുംബമാണ് കയറിക്കിടക്കാന്‍ വീടില്ലാതെ ദുരിതം അനുഭവിക്കുന്നത്. ഭാര്യ സുശിലയും രണ്ടുമക്കളും ഒരുതുണ്ടു ഭൂമിയില്‍ പ്ലാസ്റ്റിക്ക് കൂരയ്ക്കുള്ളിലാണ് ഇപ്പോള്‍ കഴിയുന്നത്.
മണിപ്പൂരില്‍ തോമ്പല് എന്ന സ്ഥലത്ത് ജോലി ചെയ്തുവരികയായിരുന്ന സുശീലന് രണ്ടുമാസത്തെ അവധിക്ക് 2015 ഫെബ്രുവരി 17നാണ് ചെങ്ങന്നൂരിലേക്ക് യാത്രതിരിച്ചത്. അടുത്ത ദിവസം സഹയാത്രികനായ മറ്റൊരാള്‍ സുശീലന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് സുശീലനെ ട്രെയിനില്‍ കാണാനില്ലെന്ന് അറിയിച്ചു. പിന്നീട് പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഭര്‍ത്താവിനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടയില്‍ വീടുപണിക്കായി ബാങ്കില്‍ നിന്ന് എടുത്ത ലോണ്‍ കുടിശികയായി. സ്വന്തമായുളള അഞ്ച് സെന്റ് ഭൂമിയില്‍ വീട് വെയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ നടന്നില്ല. വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ താമസസ്ഥലം ഒഴിയേണ്ടി വന്നതോടെ സ്വന്തമായുള്ള സ്ഥലത്ത് ടാര്‍പ്പാളിന്‍ ഷീറ്റ് മേല്‍ക്കൂരയായി വലിച്ചു കെട്ടി രണ്ട് മക്കളുമായി കഴിയുകയാണ്. ഭര്‍ത്താവിനെ കാണാതായ ശേഷം ജീവിക്കാന്‍ പാടുപെടുന്ന ഇവര്‍ ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജ് ജംഗ്ഷനില്‍ ഒരു മാടക്കട നടത്തിയാണ് ഇപ്പോള്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: