ന്യൂദല്‍ഹി: ചരക്കു സേവന നികുതി ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. സംസ്ഥാനങ്ങള്‍ക്ക് ഒരു ശതമാനം അധിക നികുതി ഈടാക്കാനുള്ള ശുപാര്‍ശ ഒഴിവാക്കിയ ഭേദഗതി ബില്ലിനാണ് കേന്ദ്രഅംഗീകാരം നല്‍കിയത്. പുതിയ ബില്‍ ഉടന്‍ രാജ്യസഭയില്‍ അവതരിപ്പിക്കും. പ്രതിപക്ഷവും വിവിധ സംസ്ഥാന സര്‍ക്കാരുകളും സമര്‍പ്പിച്ച ഭേദഗതികളില്‍ ഭൂരിഭാഗവും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെ ജിഎസ്ടി പാര്‍ലമെന്റില്‍ പാസാകുമെന്ന് ഉറപ്പായി.
സംസ്ഥാനങ്ങള്‍ക്ക് വരുന്ന നഷ്ടം ആദ്യ മൂന്നുവര്‍ഷം 100 ശതമാനവും കേന്ദ്രസര്‍ക്കാര്‍ നല്‍കും. നാലാം വര്‍ഷം 75 ശതമാനവും അഞ്ചാം വര്‍ഷം 50 ശതമാനവും നഷ്ടപരിഹാരം നല്‍കുമെന്നും പുതിയ ഭേദഗതിയില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ബില്‍ ഭേദഗതിക്ക് അംഗീകാരം നല്‍കിയത്.
ചരക്കു സേവന നികുതി ബില്ലുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ ചൊവ്വാഴ്ച ധാരണയിലെത്തിയിരുന്നു. നികുതി നിരക്ക്, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളിലെ തര്‍ക്കം അവസാനിച്ചതായി സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി ചെയര്മാന് പശ്ചിമ ബംഗാള്‍ ധനമന്ത്രി ഡോ. അമിത് മിത്ര അറിയിച്ചിരുന്നു.
ജിഎസ്ടി നിരക്ക് നിശ്ചയിച്ചതായും സംസ്ഥാനങ്ങള്‍ക്ക് വരുമാന നഷ്ടമുണ്ടാകാത്ത നിലയിലും സാധാരണക്കാരന് ആശ്വാസമേകുന്ന തരത്തിലും ജിഎസ്ടി നടപ്പാക്കാനാണ് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ധാരണയിലെത്തിയത്.
ഒന്നരക്കോടി രൂപയിലധികം വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളെല്ലാം സംസ്ഥാന നിയന്ത്രണത്തിലും അതിനു മുകളിലുള്ളവ സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും സംയുക്ത നിയന്ത്രണത്തിലുമായിരിക്കും. സാധാരണക്കാരന്റെ നികുതിഭാരം കുറച്ചും അതേസമയം സംസ്ഥാനങ്ങളുടെ നികുതി വരുമാനം വര്‍ദ്ധിപ്പിച്ചും നികുതി നിരക്ക് ഈടാക്കണമെന്ന തത്വത്തില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്. നിരക്ക് എത്രയായിരിക്കണമൈന്ന് തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ തീരുമാനിക്കും. ഉപഭോക്തൃ കേന്ദ്രത്തില്‍ നികുതി പിരിക്കണമെന്ന ആവശ്യത്തിലും സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണയിലെത്തി.
നിലവില്‍ പലവിധ നികുതികളാണ് ഒരു ഉല്‍പ്പന്നത്തിന്മേല്‍ സാധാരണക്കാരന് നല്‍കേണ്ടത്. സാധാരണക്കാരന് ഉപയോഗിക്കുന്ന അവശ്യസാധനങ്ങളുടെ നികുതി കുറച്ച് നികുതിഭാരം താഴ്ത്തുകയാണ് ജിഎസ്ടി നിയമ ഭേദഗതി ലക്ഷ്യമിടുന്നത്.
ബിനാമി ഇടപാട് നിരോധന ഭേദഗതി ബില്‍ ലോക്സഭ പാസാക്കി
ന്യൂദല്‍ഹി: ബിനാമി ഇടപാട് നിരോധന നിയമഭേദഗതി ലോക്സഭ പാസാക്കി. കേന്ദ്രധനമന്ത്രി്അരുണ് ജെയ്റ്റ്ലി അവതരിപ്പിച്ച ബില്‍ ബിനാമി സ്വത്ത് സമ്പാദനത്തിനും ബിനാമി സ്വത്തുക്കളുടെ കൈമാറ്റത്തിനും പുതിയ നിര്‍വചനം കൊണ്ടുവന്നിട്ടുണ്ട്. മക്കള്‍ക്കും ഭാര്യയ്ക്കും അഭിവക്ത ഹിന്ദു കുടുംബാംഗത്തിനും ബിനാമി സ്വത്തുക്കള്‍ കൈമാറ്റം ചെയ്യുന്നതും നിയമവിരുദ്ധമാകും.
രാജ്യസഭയില്‍ ഇന്നലെ വിലക്കയറ്റം സംബന്ധിച്ച ചര്‍ച്ച നടന്നു. കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന് മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: